ബംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിന് ഒൻപത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍.കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡൻഷ്യല്‍ വേദ സ്‌കൂളിലാണ് സംഭവം നടന്നത്. ഇവിടുത്തെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്കൂള്‍ മാനേജ്മെന്റ് അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിനായിരുന്നു മർദനം. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്ബോഴും അട്ടഹാസം മുഴക്കിയായിരുന്നു മർദനം.എട്ട് മാസങ്ങള്‍ക്ക് മുൻപായിരുന്നു സംഭവമെങ്കിലും അടുത്തിടെയാണ് വെളിച്ചത്തുവന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർഥി ടിസി വാങ്ങി സ്കൂളില്‍ നിന്ന് പോയിരുന്നു.
ഒളിവില്‍ പോയ അധ്യാപകനെ കലാബുറഗിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂള്‍ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ സ്കൂള്‍ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചിത്രദുർഗ ജില്ലയില്‍ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴില്‍ റസിഡൻഷ്യല്‍ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞു.