ഡിജിറ്റല്‍ അറസ്റ്റിലൂടെ 44 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 14 ലക്ഷം രൂപ. മുഴുവൻ പണവും തിരിച്ചുപിടിച്ച് പോലീസ്.ബെംഗളൂരു സ്വദേശിയായ പ്രീതി കോം ശ്രീ സുധാകർ എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്. ആഗസ്റ്റ് 26 ന് മുംബൈ സൈബർ ക്രൈം പൊലീസാണെന്ന് അവകാശപ്പെട്ട് വാട്സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. പ്രീതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ചില നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വെരിഫിക്കേഷന് പണമയക്കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
ഇതെത്തുടർന്ന് അറസ്റ്റ് ഭയന്ന് പ്രീതി പണമയച്ചു നല്‍കുകയായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടില്‍ നിന്ന് 14 ലക്ഷം രൂപയാണ് അജ്ഞാത യെസ് ബാങ്ക് അക്കൗണ്ടിലേക്ക് അവർ അയച്ചത്.പണം നഷ്ടപ്പെട്ട ഉടൻ അവർ ബെംഗളൂരു വെസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഇക്കണോമിക് ഒഫൻസസ് നർകോട്ടിക് (സി.ഇ.എൻ) പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് ഉടൻ തന്നെ നാഷനല്‍ സൈബർ ഹെല്‍പ്ലൈനുമായി ബന്ധപ്പെടുകയും ‘ഗോള്‍ഡൻ അവർ’ എന്ന നിർണായക സമയത്തിനുള്ളില്‍ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പുകാരൻ പണം പിൻവലിക്കുന്നതിന് മുമ്ബുള്ള നിർണായക സമയത്തെയാണ് ‘ഗോള്‍ഡൻ അവർ’ എന്ന് പറയുന്നത്.
സെപ്റ്റംബർ മൂന്നിലെ കോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച പണം തിരികെ നല്കാൻ യെസ് ബാങ്കിന് നിർദേശവും നല്കി. അങ്ങനെ ഒരാഴ്ചക്കുള്ളില്‍ തന്നെ 14 ലക്ഷം രൂപയും ഇരയുടെ അക്കൗണ്ടില്‍ തിരികെ എത്തുകയും ചെയ്തു.
എന്താണ് ‘ഡിജിറ്റല്‍ അറസ്റ്റ്?സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ‘ഡിജിറ്റല്‍ അറസ്റ്റ്’. വിഡിയോ കോളുകളിലൂടെയും സ്കൈപ്പ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഇരയെ നിരന്തരമായി നിരീക്ഷിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്യുന്നത്.ഇങ്ങനെയുള്ള ‘ഡിജിറ്റല്‍ അറസ്റ്റ്’ അഥവാ ‘വെർച്വല്‍ അറസ്റ്റി’നെതിരെ നിയമപരമായ നടപടി നിലവിലില്ലെന്ന് പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശം ഇപ്പോഴും സാധാരണക്കാരിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്നുള്ളതാണ് ഇത്തരം തട്ടിപ്പുകള്‍ വർദ്ധിക്കുന്നതിന് കാരണം.
സാങ്കേതികവിദ്യയില്‍ പരിജ്ഞാനമില്ലാത്ത പ്രായമായവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരില്‍ പെട്ടെന്ന് പരിഭ്രാന്തി സൃഷ്ടിക്കാൻ കഴിയുന്നതാണ് തട്ടിപ്പ് വർധിക്കുന്നതിന് കാരണം.സൈബർ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവർ എത്രയും പെട്ടന്ന് 1930 എന്ന ഹെല്പ്ലൈനില് വിളിക്കണമെന്നും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സമയബന്ധിതമായ പരാതി നല്കല് സാമ്ബത്തിക നഷ്ടം തടയാൻ നിർണായകമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.