ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻപരിപാടികൾ നടത്തുന്നത് വിലക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ(ആർസിബി) ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്.അടുത്തമാസം നടക്കുന്ന കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് കാണികളില്ലാതെ നടത്താനാണൊരുങ്ങുന്നത്. ഇതിനൊപ്പം ജനക്കൂട്ടമുണ്ടാക്കുന്ന വിധത്തിലുള്ള മറ്റുപരിപാടികൾ നടത്തുന്നത് സ്ഥിരമായി വിലക്കാനാണ് ആലോചന. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മിഷൻ, ഇവിടെ വലിയ പരിപാടികൾ നടത്താൻപാടില്ലെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ രൂപഘടനയും സ്ഥാനവും സ്ഥലസൗകര്യവും വലിയ രീതിയിൽ ആളുകൾ കൂടുന്ന പരിപാടികൾ നടത്തുന്നതിന് യോജിച്ചതല്ലെന്നാണ് കമ്മിഷൻ് കണ്ടെത്തൽ. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ ഈ വാദം മുന്നോട്ടുവെക്കുന്നത്. കമ്മിഷൻന്റെ ശുപാർശ നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിലാകും തീരുമാനമെടുക്കുക.ജൂൺ നാലിന് സ്റ്റേഡിയത്തിൽ നടത്തിയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്.
ഈ സംഭവത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മിഷൻ ജൂലായ് 11-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആഘോഷപരിപാടി സംഘടിപ്പിച്ച ആർസിബിയുടെ ഭാഗത്തെ വീഴ്ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
അച്ഛൻ മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കളഞ്ഞു
അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല.മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിന്റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കള്‍ പറയുന്നു.അരിമ്ബൂർ കൈപ്പിള്ളി റിംഗ് റോഡില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്.
ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്.ഇതിനിടെ ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്.
വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യയാത്രാ കർമ്മങ്ങള്‍ നടത്തി വൈകീട്ട് എറവ് സെന്റ് തെരേസാസ് പള്ളിയില്‍ സംസ്കാരം നടത്തി.