ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ആറ് മാസത്തിൽ നായയുടെ കടിയേറ്റത് 2.31 ലക്ഷം പേർക്ക്. 19 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. ജനുവരി മുതൽ ജൂൺ വരെ 2,31, 091 പേർക്ക് നായയുടെ കടിയേറ്റുവെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1,69,672 പേർക്കായിരുന്നു കടിയേറ്റത്. ഇത്തവണ മുൻവർഷത്തെക്കാൾ 36.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേ സമയം പേവിഷബാധമൂലമുള്ള മരണസംഖ്യയിൽ വലിയ വ്യത്യാസമില്ല. കഴിഞ്ഞ വർഷം 18 പേരാണ് ഈ കാലയളവിൽ മരിച്ചത്.ആറ് മാസത്തിൽ ഏറ്റവും കൂടുതൽ പേർക്ക് നായയുടെ കടിയേറ്റത് വിജയപുര ജില്ലയിലാണ്. ഇവിടെ 15,527 പേർക്ക് കടിയേറ്റു. രണ്ടാം സ്ഥാനം ബെംഗളൂരു നഗരത്തിനാണ്. ബിബിഎംപി പരിധിയിൽ 13,831 പേർക്കാണ് കടിയേറ്റത്. മൂന്നാം സ്ഥാനത്ത് ഹാസനും (13,388) നാലാം സ്ഥാനത്ത് ദക്ഷിണ കന്നഡയും (12,524), അഞ്ചാമത് ബാഗൽകോട്ടുമാണ് (12,392). ഏറ്റവും കുറച്ചുപേരെ നായ കടിച്ചത് യാദ്ഗിർ (1,132)ജില്ലയിലാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ചാമരാജനഗരയ്ക്കും (1,810), മൂന്നാം സ്ഥാനം കുടഗിനുമാണ്(2523).
ആകെയുള്ള 19 മരണത്തിൽ ഒമ്പതും ബെംഗളൂരു അർബൻ ജില്ലയിലാണ്. ബെളഗാവിയിൽ അഞ്ച് പേരും മരിച്ചു. ബാഗൽകോട്ട്, ബല്ലാരി, ചിക്കബല്ലാപുര, ശിവമോഗ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തു. കണക്കിൽ എണ്ണം കൂടിയിട്ടുണ്ടെങ്കിലും മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നായയുടെ കടിയേറ്റ സംഭവങ്ങൾ കൂടിയെന്ന് പറയാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇപ്പോൾ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ കൃത്യമാണ്. മുമ്പ് ഒട്ടുമിക്ക സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു.
കോണ്‍ഗ്രസുമായുള്ള ഭിന്നതയോട് പ്രതികരിച്ച് ശശി തരൂര്‍
ആദ്യ കടപ്പാട് രാഷ്‌ട്രത്തോടാണെന്നും ശരിയായ കാര്യമാണു ചെയ്‌തതെന്നതിനാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ശശി തരൂര്‍.പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സംഭവവിവാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച തരൂരുമായി കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഭിന്നതയ്‌ക്കിടയിടയിലാണു വിശദീകരണം. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് എക്‌സിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൊതുസ്‌ഥലത്ത് രാഷ്‌ട്രീയ ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കുകയാണു തന്റെ പതിവെങ്കിലും വിദ്യാര്‍ഥി മറുപടി അര്‍ഹിക്കുന്നുണ്ടെന്നു സൂചിപ്പിച്ചാണ് തരൂര്‍ പ്രതികരണം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധത്തിലെ ഉലച്ചിലുമായി ബന്ധപ്പെട്ടതായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചതിനാണ് പാര്‍ട്ടിനേതൃത്വം തരൂരുമായി അകന്നത്. എന്നാല്‍ രാജ്യത്തിനു ശരിയായ കാര്യമാണു താന്‍ ചെയ്‌തതെന്നാണു വിശ്വസിക്കുന്നതെന്ന് തരൂര്‍ പറയുന്നു. അതുകൊണ്ട് നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.”നിങ്ങളുടെ ആദ്യ കടപ്പാട് ആരോടാണ്? എന്റെ അഭിപ്രായത്തില്‍ ആദ്യം വരുന്നതു രാഷ്‌ട്രമാണ്. രാഷ്‌ട്രത്തെ മികച്ചതാക്കാനുള്ള ഒരു മാര്‍ഗം പാര്‍ട്ടികളാണ്. അതിനാല്‍ നിങ്ങള്‍ ഏതു പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടാലും ആ പാര്‍ട്ടിയുടെ ലക്ഷ്യം മികച്ച ഒരു ഇന്ത്യയെ സൃഷ്‌ടിക്കുകയെന്നതാണ്.”
അദ്ദേഹം പറഞ്ഞു.ദേശീയ സുരക്ഷയുടെ താല്‍പര്യാര്‍ഥം മറ്റു പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരുമെന്നും പാര്‍ട്ടികള്‍ക്കു ചിലപ്പോള്‍ അത് അവരോടുള്ള അവിശ്വസ്‌തതയായി തോന്നാമെന്നും തരൂര്‍ പറഞ്ഞു. പിന്നീട് അതൊരു വലിയ പ്രശ്‌നമായി മാറുന്നുവെന്നും തന്നെ ലക്ഷ്യംവയ്‌ക്കുന്ന നേതാക്കളെ സൂചിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു. “പാര്‍ട്ടികളില്‍ നമ്മെ നിലനിര്‍ത്തുന്ന ചില മൂല്യങ്ങളും ബോധ്യങ്ങളുമുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് എന്നെപ്പോലെുള്ളവര്‍ നമ്മുടെ പാര്‍ട്ടികളെ ബഹുമാനിക്കുന്നത്. കാഴ്‌ചപ്പാടുകളോടു വിയോജിക്കാനുള്ള എല്ലാ അവകാശവും പാര്‍ട്ടികള്‍ക്കുണ്ട്.
മികച്ച ഇന്ത്യയെ സൃഷ്‌ടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമേതെന്ന കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. കൂടുതല്‍ മുതലാളിത്തം എന്നു ചിലര്‍ പറഞ്ഞേക്കാം. മറ്റു ചിലര്‍ കൂടുതല്‍ സോഷ്യലിസം എന്നു പറഞ്ഞേക്കാം. ചിലതരം നിയന്ത്രണങ്ങളെ ചിലര്‍ അനുകൂലിച്ചേക്കാം. ചിലര്‍ അമിതനിയന്ത്രണങ്ങളെ എതിര്‍ത്തേക്കാം. കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ആത്യന്തികമായി നമ്മളെല്ലാം മെച്ചപ്പെട്ട ഇന്ത്യ, സുരക്ഷിതമായ ഇന്ത്യ, ജനങ്ങളുടെ ക്ഷേമം പരിപോഷിപ്പിക്കുന്ന ഇന്ത്യ എന്നിവയ്‌ക്കായി പ്രതിജ്‌ഞാബദ്ധരായിരിക്കണം. അതാണെന്റെ പ്രതിബദ്ധത.” ശശി തരൂര്‍ വ്യക്‌തമാക്കി. നമ്മുടെ പാര്‍ലമെന്റില്‍ ഇന്ന് 46 രാഷ്‌ട്രീയ പാര്‍ട്ടികളുണ്ടെന്നും അവയെല്ലാം ഒന്നിക്കുന്ന ചില വിഷയങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ അത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പറക്കാന്‍ അനുവാദം ചോദിക്കരുത്. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’ എന്നു പറഞ്ഞാണ് തരൂര്‍ പ്രതികരണം അവസാനിപ്പിക്കുന്നത്.