ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മുപ്പതിനായിരം നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം തീര്‍ത്താണ് പ്രവര്‍ത്തകര്‍ ആഘോഷം വ്യത്യസ്തമാക്കിയത്. ഈ നോട്ടുപുസ്തകങ്ങള്‍ ഉടന്‍ തന്നെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകളും വീല്‍ചെയറുകളും ലാപ്ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.
കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എച്ച് എസ് മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ നേത്രദാന രജിസ്ട്രേഷന് ക്യാംപും സംഘടിപ്പിച്ചു.രാഹുല്‍ ഗാന്ധിക്ക് ദൈവം ആരോഗ്യവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു. ‘രാജ്യത്തിനായി അദ്ദേഹം നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജ്യത്തോടുളള പ്രതിബദ്ധതയെ അനുസ്മരിക്കാന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്’- ഡികെ ശിവകുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ജാതി സെന്‍സസ് സംബന്ധിച്ച ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നെന്നും മന്ത്രിസഭാ യോഗം കാരണമാണ് അത് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.രാഹുല്‍ ഗാന്ധിയെ എന്റെ നേതാവ് എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ജനങ്ങളോട് അനുകമ്പയുളള, അചഞ്ചലമായ സത്യസന്ധതയുളള, പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള വ്യക്തമായ കാഴ്ച്ചപ്പാടുമുളള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന് ജന്മദിനാശംസകള് നേർന്ന് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ എന്നും നരേന്ദ്രമോദി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്. 1970 ജൂണ്‍ 19-ന് ന്യൂഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധി ജനിച്ചത്.