ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതർ രാജിവെച്ചു. അസോസിയേഷൻ സെക്രട്ടറി എ. ശങ്കര്‍, ട്രഷറര്‍ ഇ.എസ് ജയറാം എന്നിവരാണ് രാജി വെച്ചൊഴിഞ്ഞത്. ഇന്ന് സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ശങ്കറും ശ്രീറാമും പത്രക്കുറിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും പത്രക്കുറിപ്പിലുണ്ട്.
“കഴിഞ്ഞ രണ്ട് ദിവസമായി അരങ്ങേറിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളിൽ, ഞങ്ങളുടെ പങ്ക് വളരെ പരിമിതമാണെങ്കിലും, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ നിന്ന് ഞങ്ങൾ രാജിവച്ചതായി അറിയിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ രാജി വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഗേറ്റ് മാനേജ്‌മെന്റും ക്രൗഡ് മാനേജ്‌മെന്റും അസോസിയേഷന്റെ ഉത്തരവാദിത്തമല്ലെന്നും വിധാൻ സൗധയിൽ ആർസിബി ഐപിഎൽ ആഘോഷങ്ങൾ നടത്താൻ അനുമതി തേടിയിരുന്നുവെന്നും കെഎസ്‌സിഎ പ്രസിഡന്റ് രഘുറാം ഭട്ട്, സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച സത്യാ വാങ്മൂലത്തിൽ പറഞ്ഞിരുന്നു.
ജൂണ്‍ നാലാം തീയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.