ബെംഗളൂരു : ഡീസൽ വിലവർധനയ്ക്കെതിരേ കർണാടകത്തിൽ ഏപ്രിൽ 15 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ലോറി ഉടമകൾ.കർണാടക സംസ്ഥാന ലോറി ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. ഏപ്രിൽ 15-ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സമരം സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുംവരെ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങളുടെ ഓട്ടം നിർത്തിവെക്കാൻ ഇതോടെ സാധ്യതതെളിഞ്ഞു. സംസ്ഥാനത്ത് ആറുലക്ഷം ലോറികളുൾപ്പെടെ ഒൻപതുലക്ഷം ചരക്കുവാഹനങ്ങൾ വാണിജ്യസർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.
ഇവയുടെ സർവീസ് നിലച്ചാൽ സംസ്ഥാനത്ത് ചരക്കുനീക്കം പ്രതിസന്ധിയിലാകും.ഡീസൽവിലയിൽ ലിറ്ററിന് രണ്ടുരൂപയാണ് സർക്കാർ വർധിപ്പിച്ചത്. ഇതോടെ ഡീസൽവില ലിറ്ററിന് 91.02 രൂപയായി. ഡീസലിന്റെ വിൽപ്പനനികുതി 18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി വർധിപ്പിച്ചതോടെ ഏപ്രിൽ ഒന്നിനാണ് വിലവർധന നിലവിൽവന്നത്. അതേസമയം, വിലവർധനയ്ക്കുശേഷവും കേരളമുൾപ്പെടെ അയൽസംസ്ഥാനത്തേതിനെക്കാൾ ഡീസൽവില കുറവാണ് കർണാടകത്തിൽ. കേരളത്തിൽ ലിറ്ററിന് 95.66 രൂപയാണ് വില.
വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു; ഇനി മുതല്‍ പുതിയ നിയമം, പുതിയ പേരും
വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.അടുത്ത ആഴ്ച്ചയോടെ മാത്രമേ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെക്കൂ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാലതാമസം വരുത്താതെ രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു.രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.
1995ലെ വഖഫ് നിയമത്തിലാണ് കേന്ദസ്രർക്കാർ ഭേദഗതി വരുത്തിയത്. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങള്‍ അനുസരിച്ച് പരിഷ്കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ല് പാസാകുകയായിരുന്നു. പാർലമെന്റിന്റെ ഇരു സഭകളിലും ബില്ല് പാസായതിന് പിന്നാലെ ബില്ലില്‍ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് ഉള്‍പ്പെടെയുള്ളവർ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ബില്ലില്‍ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോർഡിന് പിന്നാലെ ലിഗ് എംപിമാരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഭരണഘടന തത്വങ്ങളുമായി ബില്ല് പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതെസമയം ബില്ലിനെതിരെ കുടൂതല്‍ പ്രതിപക്ഷ പാർട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്. കോണ്‍ഗ്രസിന് പിന്നാലെ എ ഐ എം ഐ എം,എഎപി പാർട്ടികള്‍ ബില്ലിനെതിരെ ഹർജി നല്‍കിയിട്ടുണ്ട്.