അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി 2,500 കിലോമീറ്റർ നീളം വരുന്ന മനുഷ്യച്ചങ്ങലയുമായി കർണാടക സർക്കാർ.സമത്വം, ഐക്യം, സാഹോദര്യം, പങ്കാളിത്ത ഭരണം എന്നീ ആശയങ്ങളിലൂന്നിയാണ് സംസ്ഥാനത്തെ 31 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ബിദർ മുതല്‍ ചാമരാജ്നഗർ വരെ നീളുന്ന മനുഷ്യച്ചങ്ങല സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴില്‍ സംഘടിപ്പിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ മനുഷ്യച്ചങ്ങലയായിരുന്നു സംഘടിപ്പിച്ചതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും വിധാൻ സൗദക്കു മുന്നിലാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഐക്യത്തിന്റെ മറവില്‍ സമൂഹത്തില്‍ വിഭജനവും ധ്രുവീകരണവും ഉണ്ടാക്കി ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഓർമിപ്പിച്ചു.ഭരണഘടന പറയുന്ന ബഹുസ്വരത നിത്യജീവിതത്തിലും ആഘോഷിക്കാൻ കഴിയണം. ഇന്ത്യയുടെ ജനാധിപത്യ പാരമ്ബര്യം ബസവണ്ണയുടെയും ബുദ്ധന്റെയും കാലം മുതല്‍ തുടങ്ങുന്നുവെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, അനുഭവ മണ്ഡപ ആദ്യകാല ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുദാഹരണമായിരുന്നുവെന്ന് പറഞ്ഞു. അംബേദ്കറുടെ 1949ലെ പ്രസംഗം സൂചിപ്പിച്ച സിദ്ധരാമയ്യ സാമൂഹികവും സാമ്ബത്തികവുമായ ജനാധിപത്യം പുലർന്നാല്‍ മാത്രമേ രാഷ്ട്രീയ ജനാധിപത്യം പൂർണമാവുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി.
വിവേചനത്തിന് ഇടമില്ലാത്ത, സമാധാനവും സമത്വവും അഭിവൃദ്ധിപ്പെടുന്ന ഒരു കർണാടകയും ഇന്ത്യയും പുലരണമെന്ന് ആഹ്വാനം ചെയ്ത സിദ്ധരാമയ്യ സമൂഹത്തിലെ അസമത്വങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതുവരെ, രാജ്യം നേടിയ സ്വാതന്ത്ര്യം അപൂർണമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എ റിസ് വാൻ അർഷദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കർണാടക ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ചെയർമാൻ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, എച്ച്.സി മഹാദേവപ്പ, കെ.ജെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഭരണഘടന ആമുഖം സ്വയം പ്രിന്റ് ചെയ്ത് വിദ്യാർഥികള്‍ ബംഗളൂരു: വിധാൻ സൗധക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ പ്രധാന ആകർഷണമായി റീക്ലെയിം കോണ്‍സ്റ്റിറ്റ്യൂഷന്റെ പ്രിന്റ് യുവർ പ്രിയാമ്ബ്ള്‍ ഹാൻഡ് പ്രിന്റിങ് സ്റ്റാള്‍. 4800ഓളം പേരാണ് സ്റ്റാളില്‍ നിന്നും ഭരണഘടനയുടെ ആമുഖം കൈകൊണ്ട് അച്ചടിച്ചത്. ഉള്‍ക്കൊള്ളല്‍, പ്രാതിനിധ്യം, മൗലികാവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പോസ്റ്ററുകളുമായി അസീം പ്രേജി യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള വിദ്യാർഥികളും ചടങ്ങില്‍ സജീവമായി.
ഇന്ത്യയിലെ നിലവിലുള്ളതും കഴിഞ്ഞതുമായ പാർലമെന്ററി വ്യവഹാരങ്ങള്‍ മനസ്സിലാക്കാനുതകുന്ന ‘കോണ്‍സ്റ്റിറ്റ്യൂഷനല്‍ ഒബ്സർവർ’ എന്ന ഡിജിറ്റല്‍ ഇന്റർഫേസും ചടങ്ങിലെ മറ്റൊരു ആകർഷണമായിരുന്നു. ഇന്ത്യയിലെ പാർലമെന്ററി പ്രകിയകളെക്കുറിച്ച് ധാരണ ലഭിക്കാൻ സഹായകമായ ചിത്രീകരണമായിരുന്നു കോണ്‍സ്റ്റിറ്റ്യൂഷനല്‍ ഒബ്സർവറിലുണ്ടായിരുന്നത്. അതോടൊപ്പം ഭരണഘടനയുടെ ആമുഖമുള്ള പ്രത്യേക പോസ്റ്റ് കാർഡുകളുമായി തപാല്‍ വകുപ്പിന്റെ സ്റ്റാളുമുണ്ടായിരുന്നു.