ബെംഗളൂരു : കേരളത്തിലെ കുടുംബശ്രീയുടെ മാതൃകയിൽ കർണാടകത്തിൽ സ്ത്രീശാക്തീകരണ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. സ്ത്രീശക്തി എന്നപേരിൽ സ്ത്രീകളുടെ സ്വയംസഹായസംഘങ്ങൾ രൂപവത്കരിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കാനാണ് ആലോചന. സംഘങ്ങൾക്ക് വരുമാനമുണ്ടാക്കാൻകഴിയുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇതിനായി സാമ്പത്തികസ്ഥാപനങ്ങളിൽനിന്ന് സഹായം ലഭ്യമാക്കും. രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം വിശദീകരിച്ചത്.
സർക്കാരിന്റെ വാഗ്ദാനപദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതിവഴി മാസംതോറും രണ്ടായിരം രൂപവീതം വീട്ടമ്മമാർക്ക് നൽകിവരുന്നുണ്ട്. ഗൃഹലക്ഷ്മി പദ്ധതിവഴി 1.20 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 25,259 കോടി രൂപ ഇതുവരെ നൽകിയതായി സിദ്ധരാമയ്യ പറഞ്ഞു. സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ ശക്തി പദ്ധതിവഴി 270 കോടി പേർ യാത്രചെയ്തു. പദ്ധതിയിൽ യാത്രചെയ്തതുവഴി ഇത്രയും സ്ത്രീകൾക്ക് 6541 കോടി രൂപ ലാഭിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനൊപ്പം മറ്റു വാഗ്ദാനപദ്ധതികളായ ഗൃഹജ്യോതി, അന്നഭാഗ്യ, യുവനിധി പദ്ധതികളിലെ സഹായങ്ങൾകൂടി പരിഗണിക്കുമ്പോൾ മാസംതോറും ഒരു കുടുംബത്തിലേക്ക് 4000 മുതൽ 5000 രൂപവരെ ലഭിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെലഗാവി കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം:മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികം ഈ വർഷം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 1924 ഡിസംബറിലാണ് ചരിത്രപ്രസിദ്ധമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം ബെലഗാവിയിൽ നടന്നത്.ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനമാണിത്. കോൺഗ്രസിന്റെ 39-ാമത് സമ്മേളനമായിരുന്നു.ജാതിവിവേചനങ്ങൾക്കെതിരായ പോരാട്ടത്തിന് ഡോ. ബി.ആർ. അംബേദ്കർ ‘ബഹിഷ്കൃത ഹിതകാരിണി സഭ’യ്ക്ക് രൂപംനൽകിയതിൻ്റെ നൂറാം വാർഷികവും ഈ വർഷം ആഘോഷിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.