ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദത്തിനു കാരണമായ ബൃഹദ് ബെംഗളൂരു നഗരപാലിക(ബിബിഎംപി) കൊവിഡ് വാര് റൂം കിടക്ക കുംഭകോണം വന്‍ വഴിത്തിരിവില്‍. യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയ്ക്കൊപ്പെ കൊവിഡ് വാര് റൂമിലെ മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബൊമ്മനഹള്ളി ബിജെപി എംഎല്‍എ സതീഷ് റെഡ്ഡിക്കും കിടക്ക കുംഭകോണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. രണ്ട് ദിവസം മുമ്ബ് താന്‍ ഉന്നയിച്ച കൊവിഡ് കിടക്ക ബുക്കിങ് അഴിമതിയുടെ സൂത്രധാരന്‍ സതീഷ് റെഡ്ഡിയാണെന്നും ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പോലിസില്‍ പരാതി നല്കി. 17 പേരുടെ മരണത്തിന് ഉത്തരവാദികള്‍ സതീഷ് റെഡ്ഡിയും അനുയായികളുമാണെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഢി ബാംഗ്ലൂര്‍ പോലിസ് കമ്മീഷണര്‍ കമല്‍ പന്തിനു നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
കുറ്റക്കാരനായ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്
ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഢി പോലിസിനു നല്കിയ പരാതി)
ബംഗളൂരു നഗരത്തിലെ ആശുപത്രി കിടക്കകളും ഐസിയുവുകളും ബുക്ക് ചെയ്യുന്നതില്‍ വന്‍ അഴിമതി നടന്നതായി കഴിഞ്ഞ രണ്ട് ദിവസമായി പുറത്തുവന്നിരുന്നു. സാധാരണക്കാര്‍ക്ക് ഐസിയു കിടക്കള്‍ ലഭ്യമാവുന്നില്ലെന്നും ഇതിനു പിന്നില്‍ ബിബിഎംപി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്നും കിടക്കകളുടെ ബുക്കിങിലൂടെയാണ് ഇത് സംഭവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കിടക്ക ബുക്കിങ് കുംഭകോണത്തിനു പിന്നില്‍ എംഎല്‍എ സതീഷ് റെഡ്ഡിയാണെന്ന വിജയ് കര്‍ണാടക പത്രം പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ഉദ്ധരിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. ബൊമ്മനഹള്ളിയില്‍ നിന്നുള്ള ബിജെപി നിയമസഭാംഗമായ ഇദ്ദേഹം തന്റെ ഏജന്റുമാരെ ബിബിഎംപി വാര് റൂമില്‍ റിക്രൂട്ട് ചെയ്തതായി വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിജയ് കര്‍ണാടക ദിനപത്രത്തില്‍ വന്ന റിപോര്‍ട്ട്
തന്റെ അനുയായികള്‍ക്ക് മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിയും ഏജന്റുമാരും വാര് റൂമിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വിജയ് കര്‍ണാടക പത്രം റിപോര്‍ട്ട് ചെയ്തു. റെഡ്ഡിയും അദ്ദേഹത്തിന്റെ ഏജന്റുമാരും കൊവിഡ് വാര് റൂമിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ദുരിതത്തിലായ രോഗികളില്‍ നിന്നു പണം നല്കി കിടക്കകള്‍ വില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
ഇത് അഴിമതിയുടെയും ജോലിയിലെ ക്രിമിനല്‍ അവഗണനയുടെയും മാത്രമല്ല, കൊലപാതകത്തിന് തുല്യമായ ജീവന് നഷ്ടപ്പെടുന്ന വിഷയമാണ്. ചികില്‍സ നിഷേധിക്കുന്നത് ക്രിമിനല്‍ അവഗണനയാണെന്ന് വിവിധ ഹൈക്കോടതികളും സുപ്രിം കോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.