ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെയാണ് മര്‍ദനം. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തില്‍ ഇൻഡിഗോ പരാതി നല്‍കി.
യാത്രക്കാര്ൻ പൈലറ്റിനെ മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഞായറാഴ്ച മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്.
വിമാനം വൈകിയതിനെ തുടര്‍ന്ന് പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാള്‍ പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നത് വിഡിയോയില്‍ കാണാം.യാത്രക്കാരില്‍ ഒരാള്‍ പൈവറ്റിനെ മര്‍ദിച്ച യാത്രക്കാരനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്നയുടൻ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി അധികൃതര്‍ക്ക് കൈമാറി.
ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങള്‍ വൈകുകയുെ ചെയ്തിരുന്നു. ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകള്‍ വൈകിയാണു പുറപ്പെട്ടത്.ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.
മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്
മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്. കലാപ ബാധിത പ്രദേശങ്ങളിലൂടെയാണ് രാഹുലിന്റെ ഇന്നത്തെ പര്യടനം.
രാവിലെ 8 മണിക്ക് ഇംഫാല്‍ വെസ്റ്റിലെ സെക്മായിയില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. കാല്‍നടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. കാങ് പോക്പിയിലും സേനാപതിയിലും രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. യാത്രയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്.
ഇന്ന് വൈകുന്നേരം യാത്ര നാഗാലാന്‍ഡില്‍ പ്രവേശിക്കും. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളെയും യാത്രയുടെ അവസാനം വരെ ഭാഗമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.