ബെംഗളൂരു: കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഥാപിക്കും. കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവര്‍ ഇക്കാര്യത്തെ കുറിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ ബി.ജെ.പി. നേതാക്കള്‍ സംസാരിക്കുമ്ബോഴാണ് ഈ കാര്യം അറിയുന്നതെന്നുമായിരുന്നു യോഗിരാജിന്റെ പ്രതികരണം.
‘രാം ജന്മഭൂമിയില്‍ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹത്തിന്റെ നിര്‍മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശില്‍പികളില്‍ ഒരാള്‍ മാത്രമാണ് ഞാൻ. എച്ച്‌ഡി കോട്ടയില്‍നിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വിഗ്രഹം നിര്‍മ്മിച്ചത്. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം, യാതൊരുവിധത്തിലുള്ള റഫറൻസുകളുമില്ലാതെ ആത്മീയത സൂക്ഷിച്ചു കൊണ്ടാണ് വിഗ്രഹത്തിന്റെ നിര്‍മ്മാണം. ഏഴ് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ജോലി ആരംഭിച്ചിരുന്നു. ദിവസവും 12 മണിക്കൂറോളം ഇതിന് വേണ്ടി ചിലവഴിച്ചു. കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ കൃഷ്ണശില കൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതേ ശില തന്നെയാണ് ആദി ശങ്കരാചാര്യ ശില്‍പ്പത്തിനും ഉപയോഗിച്ചിരിക്കുന്നത്’ – അരുണ്‍ യോഗി രാജിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേദാര്‍നാഥില്‍ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റില്‍ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും നിര്‍മ്മിച്ചത് യോഗിരാജ് ആണ്.
ശില്‍പ്പി കുടുംബത്തിലായിരുന്നു യോഗിരാജിന്റെ ജനനം. 11 വയസുമുതല്‍ അദ്ദേഹം പിതാവിനെ ശില്‍പ്പ നിര്‍മ്മാണത്തില്‍ സഹായിച്ചിരുന്നു. പിന്നീട് എം.ബി.എ. ബിരുദം നേടി. കുറച്ചു കാലം സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത യോഗിരാജ് പിന്നീട് പിതാവിന്റെ വഴിയെ ശില്‍പ്പങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.