കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സിയുടെ ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട ബ്രിട്ടീഷ് ദമ്ബതിമാര്‍ക്ക് 30000 പൗണ്ട് (ഏകദേശം 31.9 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന യുകെ കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി തള്ളി.ജസ്റ്റിസ് എച്ച്‌പി സന്ദേശ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജൂലൈ 14ന് ഉത്തരവ് പുറപ്പെടുവിച്ചത്.2002-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബ്രിട്ടീഷ് ദമ്ബതിമാരായ നൈജലും കരോള്‍ ഹറാഡൈനും സഞ്ചരിച്ച കാറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് അപകടമുണ്ടാക്കി എന്നാണ് കേസ്. ദമ്ബതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ യുകെ കോടതിയാണ് കേസ് പരിഗണിച്ചത്.
യുകെ കോടതിയുടെ ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ കേസ് എത്തിയത്.ഇന്റര്‍നാഷണല്‍ വൂളന്‍ മില്‍സും സ്റ്റാന്‍ഡേര്‍ഡ് വൂളും തമ്മിലുള്ള കേസിലെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും വിദേശരാജ്യങ്ങളിലെ കോടതികള്‍ വിധി ഇന്ത്യയില്‍ നടപ്പിലാക്കണമെങ്കില്‍ അതിന് ഇവിടെ മതിയായ സാധുതയുണ്ടായിരിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.ഏകപക്ഷീയമായ വിധി തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.ഇതിനെ അടിസ്ഥാനമാക്കി കെഎസ്‌ആര്‍ടിസിയുടെ അപേക്ഷ സ്വീകരിച്ച കോടതി യുകെ കോടതിയുടെ വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം;വീഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം
മണിപ്പുരില്‍ സ്ത്രീകളുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍.സംഭവത്തില്‍ നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.മേയ് നാലിന് കുകി മേഖലയായ കാംഗ്‌പൊക്പി ജില്ലയിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേര്‍ന്നു രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍റെ ഭാര്യയായിരുന്നു.കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നടത്തിക്കുന്നതിന്‍റെ വീഡിയോ പുറത്തായതോടെ മണിപ്പുരിലെ ഗോത്രമേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതോടെ പോലീസ് കേസെടുത്തു. മുഖ്യപ്രതി ഹുയിറെം ഹെരൊദാസ് മെയ്തി (32) അടക്കം ഏഴൂപേരെ സംഭവത്തില്‍ പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.അതിനിടെ, സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ഇരയാക്കുകയും ചെയ്ത കേസ് മണിപ്പുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വ്യാഴാഴ്ച രാത്രി സത്യവാംഗ്മൂലം സമര്‍പ്പിച്ചത്.
മണിപ്പുരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ പറയുന്നു.മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു. വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ഏഴാംദിനവും ബഹളം തുടര്‍ന്നേക്കും. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ നല്‍കിയ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.
പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്. ശനി, ഞായര്‍ ദിവസങ്ങളിലായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാര്‍ മണിപ്പുര്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.ഇതിനിടെ കുകി-മെയ്തേയ് വിഭാഗം പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സര്‍ക്കാരുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ പ്രകാരം മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്.എന്നാല്‍ മണിപ്പുരില്‍ കലാപം അവസാനിച്ചിട്ടില്ല. പ്രശ്‌നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയിലെ തോര്‍ബംഗ് മേഖലകളില്‍ കഴിഞ്ഞദിവസം കനത്ത വെടിവയ്പ്പ് നടന്നതായാണ് വിവരം.