ലണ്ടന്‍: ഫൈസറും, മോഡേണയും, ഓക്സ്ഫര്ഡും കണ്ടുപിടച്ച വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ശാസ്ത്രലോകം. വകഭേദം വന്ന വൈറസിനും വാക്സീന് ഫലിക്കുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. നിലവിലുള്ള മൂന്നു പ്രധാന വാക്സീനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തല്‍. വൈറസിന്റെ വിവിധ ഭാഗങ്ങളെ തകര്‍ക്കാന്‍ കഴിവുള്ളതാണ് വാക്സീന്. അതേസമയം വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
ഇപ്പോഴുള്ള വാക്സീനില്‍നിന്നു രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് മാറ്റമെങ്കില്‍ വാക്സീന് ഫലപ്രദമല്ലാതായേക്കാം. വാക്സീന് എടുത്ത ശേഷവും വ്യാപനം തുടരാം.
വൈറസിനു ജനിതകമാറ്റമുണ്ടാകുന്നതിനാല് വാക്സീനിലും മാറ്റം വേണ്ടി വരുമെങ്കിലും നിലവില്‍ കണ്ടുപിടിച്ച വാക്സീനുകള്‍ എളുപ്പത്തില്‍ പോഷിപ്പിക്കാനും മാറ്റം വരുത്താനും സാധിക്കുന്നവയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ പ്രഫ. ഡേവിഡ് റോബര്ട്സന് പറഞ്ഞു.പക്ഷേ ബ്രിട്ടനില്‍ ഇപ്പോള്‍ പരക്കെ ഭീതി നിലനില്‍ക്കയാണ്. കൊറോണ ബാധിച്ച ആളില്‍ തന്നെയാകാം വൈറസിനു ജനിതകമാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഒട്ടും പ്രതിരോധ ശേഷിയില്ലാതിരുന്ന ആളിലായിരിക്കാം ഇതുണ്ടായത്. പുതിയ വൈറസ് എത്രത്തോളം മാരകമാണെന്നതില്‍ വ്യക്തമായ ധാരണയില്ല. എന്നാല്‍ വ്യാപനം പെട്ടെന്നു നടക്കുന്നതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ തിങ്ങിനിറയാനിടയുണ്ട്. കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതോടെ എല്ലാവര്ക്കും ചികിത്സ നല്‍കുക എന്നത് വെല്ലുവിളിയാകും.
സെപ്റ്റംബറിലാണ് ലണ്ടനില്‍ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. നവംബറില്‍ കോവിഡ് ബാധിതരായവരില്‍ പകുതിയോളം പേരിലും പുതിയ വൈറസാണ് ബാധിച്ചത്. ഡിസംബര്‍ പകുതി ആയപ്പോഴേക്കും മൂന്നില്‍ രണ്ടു രോഗികളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.പഴയ വൈറസിനേക്കാള്‍ 70 ശതമാനം വരെ വേഗത്തിലാണ് പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഡോ. എറിക് വോള്‍സ് പറഞ്ഞു. എന്തുകൊണ്ടാണ് വൈറസ് ഇത്രയും വേഗം പടര്‍ന്നുപിടിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലണ്ടനിലുണ്ടായിരുന്ന രോഗിയില്‍ത്തന്നെയാണോ വൈറസിനു ജനിതകമാറ്റമുണ്ടായതെന്ന കാര്യത്തില്‍ ഉറപ്പില്ല.
രാജ്യത്തിനു പുറത്തുനിന്നു വന്നതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ ഇനം വൈറസ് ബാധിച്ചവരില്‍ കൂടുതലും ലണ്ടനിലാണ്. വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ വൈറസ് ബാധിച്ച രോഗികളില്ല. ഓസ്ട്രേലിയയിലും ഡെന്മാര്ക്കിലും കണ്ടെത്തിയ പുതിയ വകഭേദം യുകെയില്‍നിന്നു വന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ വകഭേദം ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയെങ്കിലും യുകെയില്‍ കണ്ടെത്തിയ വൈറസുമായി അതിനു ബന്ധമില്ലെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു.
ലോകത്തിന്റെ പല ഭാഗത്തും കോവിഡ് വൈറസിന് ഇതിനകം പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസല്ല ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഫെബ്രുവരിയില്‍ യൂറോപ്പില്‍ ഡി614ജി എന്ന വകഭേദമുണ്ടായി. ലോകത്ത് കൂടുതല്‍ പേരെയും ബാധിച്ചത് ഈ വകഭേദമാണ്. സ്പെയിനില്‍ വേനലവധി ആഘോഷിക്കാന്‍ എത്തിയവര്‍ക്കു പിടിപെട്ടത് എ222വി എന്ന വകഭേദമായിരുന്നു. ഇതാണ് പിന്നീട് യൂറോപ്പ് മുഴുവനും വ്യാപിച്ചത്.
എച്ച് 69/വി70 എന്ന വകഭേദത്തില്‍, മനുഷ്യശരീരത്തിലെ കോശത്തിലേക്കു കയറാന്‍ സഹായിക്കുന്ന അഗ്രഭാഗത്തിനു മാറ്റമുണ്ടായിട്ടുണ്ട്. ഈ വകഭേദത്തിന് ആദ്യ വൈറസിനെക്കാള്‍ രണ്ടു മടങ്ങ് ശേഷിയുണ്ടെന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. രവി ഗുപ്ത പറഞ്ഞു. പഴയ വൈറസ് മൂലം കോവിഡ് ബാധിച്ച് മുക്തരായവരിലെ ആന്റിബോഡിക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമോയെന്നു വ്യക്തമല്ലാത്തതിനാല്‍ സര്‍ക്കാരുകളും ശസ്ത്രജ്ഞരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
- ആധാറിൽ പേര് ,അഡ്രസ് ,ഫോൺ നമ്പർ എന്നിവ തെറ്റുള്ളവർ ചെയ്യേണ്ടത്
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി
- മാലിന്യ സംസ്കരണത്തിന് തല്ക്കാലം ചാർജ് ഈടക്കുകയില്ല: പ്രതിഷേധം ഫലം കണ്ടു
- സ്കൂളുകളിലെ വേനലവധി വീട്ടിക്കുറച്ചേക്കും
- ഗോവധ നിരോധന ബില്ല്, കയ്യാങ്കളിയായി സഭ,സ്പീക്കറെ കയ്യേറ്റം ചെയ്തു : നിയമനിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു
- കേരളത്തിലേക്കില്ല ;’ഓല’ യുടെ 2400 കോടിയുടെ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ പ്ലാന്റ് തമിഴ്നാട്ടിലേക്ക്