Home Featured അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു;

അതിര്‍ത്തി കടക്കാന്‍ ഇനി ചിലവ് കൂടും; തലപ്പാടി ടോള്‍ ഗേറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചു;

മംഗ്‌ളുറു: തലപ്പാടി ടോള്‍ ഗേറ്റില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി നവ് യുഗ് ഉഡുപി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.കാര്‍, ജീപ്, വാന്‍ അല്ലെങ്കില്‍ മറ്റ് ലൈറ്റ് വെഹികിള്‍ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വണ്‍വേ), 75 രൂപയുമാണ് (ടു-വേ – അതേ ദിവസം തിരിച്ച്‌ വരികയാണെങ്കില്‍). ഒരു മാസത്തില്‍ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്.ലഘു വാണിജ്യ വാഹനങ്ങള്‍ (LCV), മിനി ബസുകള്‍ക്ക് വണ്‍-വേയ്ക്ക് 80 രൂപയും ടു-വേയ്ക്ക് 120 രൂപയുമാണ് നിരക്ക്.

പ്രതിമാസ പാസിന് 2655 രൂപ. ബസുകള്‍ക്കും ട്രകുകള്‍ക്കും വണ്‍-വേ 165 രൂപയും ടു-വേ 245 രൂപയുമാണ് പുതിയ നിരക്ക്. പ്രതിമാസ പാസിന് 5420 രൂപ. കൂറ്റന്‍ നിര്‍മാണ യന്ത്രങ്ങളടക്കമുള്ള ഹെവി വാഹനങ്ങള്‍ക്ക് വണ്‍വേക്ക് 250 രൂപയും ടു-വേക്ക് 370 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8250 രൂപയാണ് നിരക്ക്.

വലിപ്പമേറിയ വാഹനങ്ങള്‍ക്ക് വണ്‍-വേ നിരക്ക് 320 രൂപയും ടു-വേയ്ക്ക് 480 രൂപയും പ്രതിമാസ പാസിന് 10625 രൂപയും നല്‍കണം.ടോള്‍ ഗേറ്റിന്റെ 20 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങള്‍ക്ക് പ്രതിമാസം 330 രൂപയാണ് നിരക്ക്. ഉഡുപി ജില്ലയിലെ ഹെജ്മാഡി, ഗുണ്ട്മി എന്നീ ടോള്‍ ഗേറ്റുകളിലും കമ്ബനി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്

*പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു ദിനം. അറിയാം ഏപ്രിൽ ഫൂളിന്റെ വിശേഷങ്ങൾ*01.04.2023‘

കിണറ്റിലൊരു പൂച്ച വീണു കിടപ്പുണ്ട്. വേഗം വന്ന് അതിനെ എടുത്ത് രക്ഷിക്കണം. അല്ലെങ്കിൽ ഇന്ന് നമ്മുടെ വെള്ളം കുടി മുട്ടും.’ ഹോസ്റ്റൽ മുറിയിൽ നിന്ന് അതിരാവിലെ സുഹൃത്തിന്റെ ഒച്ചപ്പാട് കേട്ട് എല്ലാരും കൂടി കിണറിന്റെ അടുത്തെത്തി. കിണറിലേക്ക് നോക്കി എന്ത് ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് പൂച്ച വീണെന്ന് പറഞ്ഞ സുഹൃത്ത് നിർത്താതെ ചിരിക്കാൻ തുടങ്ങിയത്. കിണറ്റിലേക്ക് നോക്കിയ തല പുറത്തെടുത്ത് ഏപ്രിൽ ഒന്നാണല്ലോ എന്നോർത്ത് പറ്റിച്ചവനെ രണ്ട് ചീത്തയും പറഞ്ഞ് വീണ്ടും ഉറങ്ങാൻ പോയി…

ഏപ്രിൽ ഒന്നെന്നും വിഡ്ഢികളുടെ ദിനം എന്നൊക്കം പറയുമ്പോൾ എല്ലാവർക്കും ഓർക്കാൻ ഇതുപോലെയൊക്കെ ഒരു നൊസ്റ്റാൾജിയ ഉണ്ടാകും. ഹോസ്റ്റലുകളും വീടുകളും ക്ലാസ്മുറികളുമെല്ലാം തീർക്കുന്ന ചിരിതമാശകൾ. ചിരിക്കാനും ചിരിപ്പിക്കാനും വിഡ്ഢികളാക്കാനും മാത്രമായി ഒരു ദിനം. ഇങ്ങനെയൊരു ദിവസം എന്തിന് വേണ്ടി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്താണ് യഥാർത്ഥത്തിൽ ഏപ്രിൽ ഒന്നിന് പിന്നിലെ കഥ ? എങ്ങനെയാണ് വിഡ്ഢികളുടെ ദിനമായി ഏപ്രിൽ 1 തിരഞ്ഞെടുക്കപ്പെട്ടത് ? യൂറോപ്യൻമാരാണ് ആദ്യമായി വിഡ്ഢിദിനം ആഘോഷിക്കാനായി തുടങ്ങിയതെന്നാണ് ചരിത്രം.

ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതും യൂറോപ്യൻമാർ തന്നെയാണ്. യഥാർത്ഥത്തിൽ ഒരു കലണ്ടർ മാറ്റം വരുത്തിവെച്ച വിനയാണ് വിഡ്ഢി ദിനം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നാം തീയതി ആയിരുന്നു ന്യൂയർ ആഘോഷിച്ചിരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ജനുവരി ഒന്ന് പുതുവത്സരമായി മാറി.

1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. അക്കാലത്ത് മാർപാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ പഴയ കലണ്ടർ പരിഷ്കരിച്ച് ഗ്രിഗോറിയൻ കലണ്ടർ തുടങ്ങിയത്. വാർത്താ വിനിമയ ഉപാധികൾ വളരെ കുറവായ അന്നത്തെ പരിഷ്കാരങ്ങൾ പലരും അറിഞ്ഞില്ല. രാജ പരിഷ്കാരങ്ങൾ ജനങ്ങളിലെത്താൻ ഒരുപാട് സമയമെടുത്തു. കലണ്ടർ മാറ്റമറിയാതെ പിന്നെയും ചിലർ ഏപ്രിൽ ഒന്നിന് തന്നെ പുതുവത്സരം ആഘോഷിച്ചു.

ഇവരെ ‘മണ്ടൻമാർ’ എന്നു വിളിക്കാൻ തുടങ്ങി.അതു മാത്രവുമല്ല പുത്തൻ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവാത്തവരെയും കൂടി പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനം ആഘോഷിച്ചു തുടങ്ങിയത്. അതിന്റെ ചുവടുപിടിച്ച് എല്ലാ വർഷവും ഏപ്രിൽ ഒന്നിന് പലരെയും കളിയാക്കാൻ തുടങ്ങി. അങ്ങനെ ഏപ്രിൽ ഒന്ന് ‘വിഡ്ഢികളുടെ’ ദിനമായി മാറി. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ തട്ടിക്കൊണ്ടു പോയ കഥയുമായി ബന്ധപ്പെട്ടാണ് മറ്റൊരു കഥ. പ്ലൂട്ടോ പാതാളത്തിലേക്ക് പ്രോസപിനായെ തട്ടിക്കൊണ്ടു പോയി. മകളെ രക്ഷപ്പെടുത്താനായി സെറസിനെ വിളിച്ചു കൊണ്ടേയിരുന്നു. എന്നാൽ മകളുടെ ശബ്ദം കേട്ട് സെറസ് പലയിടങ്ങളിലേക്ക് ഓടി.

സെറസ് മകളെ തേടി ഓടിയത് പിന്നീടൊരു തമാശയായി പരിണമിക്കപ്പെട്ടു. ഇതും ഏപ്രിൽ ഫൂളുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. ഇംഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ ‘കാന്റർബെറി’ കഥയിൽ നിന്നാണ് ഏപ്രിൽ ഫൂൾ ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നു. കഥയിൽ കടന്നുകൂടിയ മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢി ദിനത്തിലേക്ക് വഴിവെച്ചതെന്നും വിശ്വാസമുണ്ട്.

റോമിലെ ഹിലാരിയ എന്ന ആഘോഷത്തോട് അനുബന്ധിച്ചാണ് വിഡ്ഢി ദിനം ആരംഭിച്ചതെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. പല വിദേശ രാജ്യങ്ങളിലും ഏപ്രിൽ 1ന് ഫൂളാകുന്നവരെ വിളിക്കാൻ പ്രത്യേക പേരുകൾ വരെയുണ്ട്. വിഡ്ഢി ദിനത്തിൽ വിഡ്ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടിൽ ‘നൂഡി’ എന്നാണ് വിളിക്കുക. ജർമനിയിൽ എത്തുമ്പോൾ ഇത് ‘ഏപ്രിനാർ’ ആകും. ഫ്രഞ്ചുകാർ ഇവരെ ‘ഏപ്രിൽ ഫിഷ്’ എന്നു വിളിക്കും. ‘ഏപ്രിൽ ഗോക്ക്’ എന്നാണ് സ്കോട്ട് ലാൻഡിൽ ഇവർ അറിയപ്പെടുന്നത്. ഏപ്രിൽ ഫൂൾ, വിഡ്ഢി ദിനമെന്നുമെല്ലാം പേരുചൊല്ലി ഏപ്രിൽ ഒന്ന് ആഘോഷിക്കുന്ന നിരവധി പേരുണ്ട്.

കിണറ്റിൽ പൂച്ച വീണെന്നും, ഇന്ന് സ്കൂളില്ലെന്നും, ഓഫീസിൽ എല്ലാവർക്കും ഇന്ന് ഡിന്നറുണ്ടെന്നും എല്ലാം പറയുന്ന ചെറിയ ചെറിയ തമാശകളായിരുന്നു ഒരു കാലത്ത് ഏപ്രിൽ ഫൂൾ. എന്നാൽ കാലം മാറിയതോടെ ക്രൂരമായി ചിരിക്കാനും തമാശ പറയാനും മനുഷ്യൻ തുടങ്ങിയതോടെ ചിരിക്കാനായുള്ള ദിനം സങ്കടങ്ങളുടെയും കണ്ണീരിന്റെയും ദിനമായി കൂടി മാറുകയാണ്. പരസ്പരം മനസ്സിന് മുറിവേൽപ്പിക്കും പോലെ പ്രാങ്ക് ചെയ്തും കുത്തി നോവിച്ചും വിഡ്ഢി ദിനം ആഘോഷമാക്കുന്നവരുടെ കാലമാണിത്. ഏപ്രിൽ ഒന്നിന് ജനിച്ചു പോയതുകൊണ്ട് മാത്രം വർഷം മുഴുവൻ ഒരു വിഡ്ഢിയായി മുദ്രകുത്തുന്നവർക്കും ഇത് സന്തോഷത്തിന്റെ ദിവസമല്ല. മറ്റുള്ളവരെ വേദനിപ്പിക്കാനല്ല, ചിരിപ്പിക്കാനാകണം ഈ ഏപ്രിൽ ഒന്ന്.

You may also like

error: Content is protected !!
Join Our WhatsApp Group