ബെംഗളൂരു : സർജാപുര റോഡിലെകൈക്കൊണ്ടനഹള്ളിയിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് കിടക്കക്കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് തീയും പുകയുമുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഏതാനും മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും തീപടർന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി ഏറെനേരത്തേ പ്രയത്നത്തിന് ശേഷമാണ് തീയണച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽവിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു.തീപിടിത്തമുണ്ടായതോടെ സർജാപുര റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വലിയതോതിൽ പുക പടർന്നതും ആശങ്കയ്ക്കിടയാക്കി. പരിഭ്രാന്തരായി തടിച്ചുകൂടിയ ജനങ്ങളെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലുണ്ടായിരുന്നവരെ പോലീസ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുറത്തെത്തിച്ചു.
അഗ്നിരക്ഷാ സേനയുടെ ഓഫീസ് തൊട്ടടുത്തായതിനാൽ ഫയർ എൻജിനുകൾക്ക് ഉടൻ സ്ഥലത്തെത്താൻ കഴിഞ്ഞതാണ് വൻ അപകടം ഒഴിവാക്കിയത്. തീപിടിച്ച കെട്ടിടത്തിന് സമീപത്ത് ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. ജബിയുള്ള എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് പോലീസ് അറിയിച്ചു.
ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്
തിരുവനന്തപുരം : കേരളം സൂര്യ താപനിലയില്‍ അനുദിനം ചുട്ടുപൊള്ളുകയാണ്. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ദിനംപ്രതി താപനില ഉയരുകയാണ്.ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചികയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതായി വ്യക്തമാക്കി. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുള്ളത്.
അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാല്‍ അന്തരീക്ഷ ആര്‍ദ്രത വളരെയധികം കൂടുതലാണ്. വരും ദിവസങ്ങളില്‍ തപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.അന്തരീക്ഷത്തിലെ ഊഷ്മാവും ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക.
അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കുന്നതിന് പല വികസിത രാഷ്‌ട്രങ്ങളും താപസൂചിക ഉപയോഗിക്കാറുണ്ട്. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്ബോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കും.കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യമായതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനിലയുടെയും ആപേക്ഷിക ആര്‍ദ്രതയുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്നതാണ് താപസൂചിക ഭൂപടം.