കൊച്ചി: നടന്‍ ബാലയുടെ വീടിന് നേരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.രണ്ട് പേര്‍ കാറിലെത്തി വീടിന്റെ വാതില്‍ തട്ടി ബഹളമുണ്ടാക്കി. ബാല വീട്ടില്‍ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് ചുറ്റും ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ബാലയുടെ അയൽ വീടുകളിലും ഇവർ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു.
തലേദിവസവും ഇവർ ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.
അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിലാണ് ബാല ഒടുവില്‍ അഭിനയിച്ചത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ അനൂപ് പന്തളമാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
വരയാടിന്റെ കൊമ്ബുകുലുക്കി; വൈദികന്‍ ജയിലില്‍
കൊച്ചി:വിനോദയാത്രയ്‌ക്കിടെ തമിഴ്‌നാട്ടിലെ വാല്‍പാറയില്‍വച്ചു വരയാടിന്റെ കൊമ്ബില്‍ പിടിച്ചുകുലുക്കിയ വൈദികന്‍ ജയിലില്‍.ഇടുക്കി രാജാക്കാട് എന്‍.ആര്‍. സിറ്റിക്കു സമീപം വക്കാസിറ്റി സ്വദേശി ഫാ. ജോബി ഏബ്രഹാമാണു കുടുങ്ങിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ രാജാക്കാട്ടെത്തി വൈദികനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പൊള്ളാച്ചി മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ വൈദികനെ റിമാന്‍ഡ് ചെയ്‌തു.സുഹൃത്തുക്കളായ വൈദികര്‍ക്കൊപ്പം വിനോദയാത്രപോയപ്പോഴാണു വൈദികന്‍ വരയാടിനെ പിടിച്ചത്.
ചിത്രം സോഷ്യല്‍മീഡിയ വഴി പുറത്തായതോടെ തമിഴ്‌നാട് വനംവകുപ്പ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു വൈകിട്ടു നാലുമണിക്കായിരുന്നു സംഭവം.പൊള്ളാച്ചി ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫീസര്‍ വി. പുകഴേന്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്‌ച രാജാക്കാട്ടെത്തി ഫാ. ജോബിയെ കസ്‌റ്റഡിയിലെടുത്തത്. വൈദികനെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടത്തിയിട്ടും തമിഴ്‌നാട് ഉദ്യോഗസ്‌ഥര്‍ വഴങ്ങിയില്ല. കേസെടുത്തില്ലെങ്കില്‍ കോടതി ഇടപെടലുണ്ടായാല്‍ തങ്ങള്‍ കുടുങ്ങുമെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ നിലപാട്.
വന്യജീവിയെ ശല്യംചെയ്യല്‍, വനംവന്യജീവി വകുപ്പ് സെക്ഷന്‍ ഒന്‍പതു പ്രകാരം മൃഗവേട്ടയ്‌ക്കു സമാനമായ കുറ്റമാണ്. കാട്ടാന മുതല്‍ കാട്ടെലി വരെയുള്ള വന്യജീവികളെ തൊടുന്നതുപോലും കുറ്റകരമാണ്. അകലെനിന്നു ശല്യംപ്പെടുത്തിയാലും കുടുങ്ങും. കൊമ്ബില്‍ പിടിച്ചുലച്ചു ശല്യംചെയ്‌തതു ഗുരുതരമായ കുറ്റമാണ്.1972 ലെ വന്യജീവി സംരക്ഷണ നിയമം 2010 ഭേദഗതി പ്രകാരം സെക്ഷന്‍ 27, 27(4), 28 വകുപ്പുകളാണു ചുമത്തിയത്. ജാമ്യമില്ലാ വകുപ്പായതിനാല്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിയമം ലംഘിച്ചതായി തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും 3000 രൂപ പിഴയും ശിക്ഷ ലഭിക്കാം.ജെബി പോള്‍