Home Featured ലോകകപ്പ് കിക്കോഫിന് മുമ്പൊരു മെസി-റൊണാള്‍ഡോ പോരാട്ടം; ഏറ്റെടുത്ത് ആരാധകര്‍

ലോകകപ്പ് കിക്കോഫിന് മുമ്പൊരു മെസി-റൊണാള്‍ഡോ പോരാട്ടം; ഏറ്റെടുത്ത് ആരാധകര്‍

by കൊസ്‌തേപ്പ്

ദോഹ: ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയിരിക്കും. ഫുട്ബോള്‍ ഗ്രൗണ്ടിലല്ല ഇരുവരുടെയും ഏറ്റുമുട്ടല്‍ നടന്നത്, ചതുരംഗക്കളത്തിലായിരുന്നു എന്ന വ്യത്യാസമുണ്ട്. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മെസിയും റൊണാള്‍ഡോയും ചെസ് ബോര്‍ഡിന് മുന്നില്‍ ചിന്താമഗ്നരായിരിക്കുന്ന ചിത്രം ഇരുവരും അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

മെസിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ 24.4 മില്യണ്‍ ലൈക്കുകള്‍ വന്നപ്പോള്‍ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാമില്‍ 30.7 മില്യണ്‍ ആരാധകരാണ് ലൈക്ക് അടിച്ചത്. ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയും ഒരു പരസ്യത്തിനായി ഒരുമിക്കുന്നത്. ആഡംബര വസ്ത്ര ബ്രാന്‍ഡായ ലൂയിസ് വൂയ്ട്ടണുവേണ്ടിയുള്ളതായിരുന്നു പരസ്യം. വിജയം ഒരു മാനസികാവസ്ഥയാണ് എന്ന അടിക്കുറിപ്പോടെയാണ് മെസി ചിത്രം പങ്കുവെച്ചത്.

35കാരനായ മെസിയുടെയും 37കാരനായ റൊണാള്‍ഡോയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് വിലയിരുത്തല്‍. പിഎസ്‌ജിക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ മെസി ടീം അംഗങ്ങള്‍ക്കൊപ്പമല്ല തനിച്ചാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. റൊണൊള്‍ഡോയുടെ ശാരീരിക്ഷമത സംബന്ധിച്ചും സംശയങ്ങളുണ്ട്. പൂര്‍ണ കായികക്ഷമതയില്ലാത്തതിനാല്‍ നൈജീരിയക്കെതിരായ പരിശീലന മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല.

അടുത്തിടെ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ മെസിയെ അസാമാന്യ കളിക്കാരനെന്നും മാജിക്ക് ആണെന്നും റൊണാള്‍ഡോ വിശേഷിപ്പിച്ചിരുന്നു. 16 വര്‍ഷമായി ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളല്ലെങ്കിലും അടുത്ത ബന്ധമാണുള്ളതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫാകുന്നത്. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ഇംഗ്ലണ്ട് ഇറാനെയും 9.30ന് സെനഗല്‍ ഹോളണ്ടിനെയും നേരിടും. 22ന് സൗദി അറേബ്യയുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 24ന് ഘാനക്കെതിരെ ആണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം.

പൈനാപ്പിളിനകത്ത് കഞ്ചാവ്; യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈ: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ പിടിയിലായത്. ദുബൈ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പൈനാപ്പിള്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇതിലെന്തെങ്കിലും നിരോധിത വസ്തുക്കളുണ്ടോ എന്ന് അവര്‍ യാത്രക്കാരനോട് ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടി സ്‌കാന്‍ ചെയ്തു. അപ്പോള്‍ പൈനാപ്പിളിനകത്ത് കറുത്ത നിറത്തിലെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി.  399 റോള്‍ കഞ്ചാവാണ് ഇതില്‍ നിന്ന് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ആകെ  417.30 ഗ്രാം ഭാരമുണ്ട്.  കഞ്ചാവ് കണ്ടെത്തിയതോടെ യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാളെ ദുബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന് കൈമാറി. 

You may also like

error: Content is protected !!
Join Our WhatsApp Group