ബംഗളുരു: കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. കര്‍ണാടക വിജയനഗര ജില്ലയിലെ ഹോസപ്പേട്ടെ സ്വദേശി പ്രശാന്ത് കുമാര്‍(41) ആണ് അറസ്റ്റിലായത്. വിധാന്‍ സൗധയിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ താന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു. ഇതോടെ ബോംബ് സ്‌കോഡ് വന്ന് പരിശോധന നടത്തുകയും പോലീസ് ഓഫീസ് അരിച്ചുപെറുക്കുകയും ചെയ്തു. എന്നിട്ടും ബോംബ് കണ്ടെത്താനായില്ല.
ഇതോടെയാണ് ഇത് വ്യാജ ഭീഷണിയാണെന്ന് മനസിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.06നാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.മെക്കാനിക്കല്‍ എഞ്ചിനീയറായ പ്രശാന്ത് ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറുകയും പിന്നീട് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആവുകയുമായിരുന്നെന്ന് പോലീസന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാള്‍ക്ക് അടുത്തിടെ തന്റെ ജോലിയും നഷ്ടമായിരുന്നു.
ഇതിനു പിന്നാലെ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ഹെബ്ബഗൊഡിയിലേക്ക് താമസം മാറിയിരുന്നു. തുടര്‍ന്നാണ് ഡിപ്രഷനിലായ ഇയാള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നമ്പരുകളെടുത്ത് ഫോണ്‍ വിളിച്ച് ഇത്തരത്തില്‍ വ്യാജ ഭീഷണി മുഴക്കാന്‍ തുടങ്ങിയതെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നും പോലീസ് അവകാശപ്പെട്ടു. മാനസിക വിഭ്രാന്തിയാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.
ആരെയും ഉപദ്രവിക്കാത്ത സസ്യാഹാരിയായ അത്ഭുത മുതല;കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ‘ബബിയ’ ഓർമയായി
കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൗതുക കാഴ്ചയായിരുന്ന ബബിയ എന്ന മുതല മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസായ ബബിയ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.രാജ്യത്തെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല.
ഇടയ്ക്കിടെ തടാകത്തിൽ നിന്ന് മുതല ശ്രീകോവിലിനടുത്തെത്തും. ബബിയ ശ്രീകോവിലിന് മുന്നിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ക്ഷേത്ര പൂജാരി എടുത്തിരുന്നു, ഇതിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു സസ്യാഹാരിയായ ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നൽകിയതെന്നോ ആർക്കും അറിയില്ല.
ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ൽ ബബിയ ജീവനോടെയില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.