ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകളിൽ നേരിയ കുറവ് വന്ന പശ്ചാത്തലത്തിലും, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതും, ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം രണ്ട് ശതമാനത്തിൽ താഴെ വന്നതും പരിഗണിച്ചാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ. അശോക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനുവരി 31 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. മൂന്ന് തരംഗങ്ങളിലായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാര- വാണിജ്യ മേഖലകളിൽ നിന്നുള്ളവരുടെ അഭ്യർഥനയും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും മന്ത്രി ആർ അശോക് പറഞ്ഞു. ബെംഗളൂരുവിൽ 31 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
മെട്രോ ട്രെയിൻ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ 100 % സിറ്റിംഗ് കപ്പാസിറ്റിയോടെ പ്രവർത്തിക്കും. ഓഡിറ്റോറിയങ്ങളിലെ കല്ല്യാണങ്ങൾക്ക് 200 പേർക്കും പുറം സ്ഥലത്ത് നടത്തുന്ന കല്ല്യാണങ്ങൾക്ക് 300 പേർക്കും അനുമതിയുണ്ട്. പബുകൾ ബാറുകൾ എന്നിവ 100 % സിറ്റിംഗ് കപ്പാസിറ്റിയോടെ പ്രവർത്തിക്കും. റാലികൾ, ഉത്സവമേളകൾ, പ്രതിഷേധ യോഗങ്ങൾ എന്നിവ അടക്കമുള്ള കൂടി ചേരലുകൾക്കുള്ള വിലക്കുകൾ തുടരും. ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിൽ 50% പേർക്കാണ് പ്രവേശനം. സിനിമാ തീയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയിൽ 50 % പേർക്കാണ് പ്രവേശനം.അതേ സമയം കേരള മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന തുടരുമെന്നും സർക്കാർ വ്യക്തമാക്കി