
ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യയിടമായ കൊമേഴ്സ്യൽ സ്ട്രീറ്റ്ഇന്ന് മുതൽ 14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ നടത്തിയ നിർമാണത്തിൽ പാകപ്പിഴ കണ്ടെത്തിയതിനെ തുടർന്നു നവീകരിക്കാനാണിത്. മഴയിൽ വെള്ളം കയറുന്നത് പതിവായതോടെയാണു റോഡിലും നടപാതയിലും പാകിയ ഇന്റർലോക്ക് കട്ടകൾ ഇളക്കി പൊളിച്ചുപണിയുന്നതെന്ന് ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു.
നിർമാണത്തിൽ അപാകത കണ്ടെത്തിയതോടെ ചുമതലയുണ്ടായിരുന്ന കരാറുകാരനിൽ നിന്നു പിഴ ഈടാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അപാകതകൾ പരിഹരിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 24നാണ് നവീകരിച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തത്.
കോടികൾ പാഴാക്കിയ നവീകരണം
ഒരു കിലോമീറ്റർ ദൂരം വരുന്ന കൊമേഴ്സ്യൽ സ്ട്രീറ്റ് 3.8കോടി ചെലവഴിച്ചാണു 6 മാസം കൊണ്ട് നവീകരിച്ചത്. 5.5മീറ്റർ വീതിയിൽ റോഡും 2.5 മീറ്റർ വീതിയിൽ നടപ്പാതയുമാണ് നവീകരിച്ചത്.വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ വന്ന വീഴ്ചയും അശാസ്ത്രീയമായ നിര്മാണവുമാണ് കോടികൾ മുടക്കി നടത്തിയ റോഡ് നവീകരണം പാളിയതിന് പിന്നിലെന്ന് കൊമേഴ്സ്യൽ സ്ട്രീറ്റിലെ വ്യാപാരികൾ ആരോപിച്ചു .ഉൽഗാടന ദിവസം തന്നെ ഇന്റർലോക്ക് കട്ടകൾ ഇളകിയതോടെ നിർമാണത്തിന്റെ അപാകത വ്യക്തമാക്കി വ്യാപാരികൾ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നെങ്കിലും നിഷേധ നിലപാടാണ് സ്വീകരിച്ചത്. ചാറ്റൽമഴ പെയ്താൽ പോലും വെള്ളക്കെട്ട് തുടർക്കഥയായി മാറിയതോടെയാണ് ബിബിഎംപി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത് .ബെസ്കോം ,ബിഡബ്ല്യൂഎസ്എസ് ബി തുടങ്ങിയ വകുപ്പുകളുടെ ഭൂഗർഭ വൈദ്യുതി കേബിളുകളും, ജലവിതരണ, സീവേജ് . പൈപ്പുകൾ മാറ്റി സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും ഇത് ഉയർന്നും താഴ്ന്നുമായി നിൽക്കുകയാണ്. ഇതോടെ ഓടകളിലേക്ക് മഴ വെള്ളം ഒലിച്ചുപോകാതെ റോഡിൽ തന്നെ തളം കെട്ടികിടക്കുകയാണെന്ന് ബാംഗ്ലൂർ കൊമേഴ്സ്യൽ സ്ട്രീറ്റ് അസോസിയേഷൻ സെക്രട്ടറി മായങ്ക് രോഹതഗി പറഞ്ഞു.സ്ട്രീറ്റിലെ മഴവെള്ളം അൾസൂർ തടാകത്തിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത കാരണം മഴവെള്ളം ഇടറോഡുകളിലേക്കാണ് ഒഴുകിയെത്തുന്നത്.
