തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവകരമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് കോവിഡ് സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി വരികയാണെന്നും അതോടൊപ്പം സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം തയ്യാറെടുപ്പുകൾ നടത്തി അടുത്ത മാസത്തോടെ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും മറ്റു ജീവനക്കാരും കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിൻ എടുക്കണം. കുട്ടികളുടെ വീട്ടിലുള്ളവരും നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്നും കോളേജിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർഥികളും കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിരിക്കണമെന്നും രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവർ അതും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 18 വയസിന് മുകളിലുള്ള 80 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞു. സെപ്റ്റംബർ 30ന് മുമ്പ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.