
മംഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കർണാടക പോലീസ് കേസെടുത്തു. കേരളാ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തിരുന്നില്ല. തുടർന്ന് കർണാടക പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. എ കെ സിദ്ദിഖ് എന്നയാൾക്കെതിരെയാണ് കർണാടക പോലീസ് കേസെടുത്തിരിക്കുന്നത്.
എ കെ സിദ്ദിഖ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്നാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ് ലോഡ് ചെയ്തത്. എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പോലീസിന് പരാതി നൽകിയത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
അവസരം വന്നാൽ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് സിദ്ദിഖ് വീഡിയോയിൽ പറയുന്നത്. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയംകുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കർ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്ന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.