ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ച് വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റി.എന്നാല്‍ ബെംഗളൂരുവിലേക്ക് വന്നിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് ആദ്യമായി ഈ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നിരക്ക് സംവിധാനം ഈ വർഷം സെപ്റ്റംബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും.പുതിയ നിരക്ക് പ്രകാരം ബെംഗളൂരുവില്‍ നിന്ന് ആഭ്യന്തര യാത്ര നടത്തുന്ന പുറപ്പെടുന്ന യാത്രക്കാർക്ക് 300 രൂപയാണ് ഉപയോക്തൃ വികസന ഫീസായി നല്‍കേണ്ടത്. നിലവിലെ 550 രൂപയില്‍ നിന്നാണ് ഇത് കുറച്ചത്. അന്താരാഷ്ട്ര യാത്രക്കാരുടെ പുറപ്പെടല്‍ ഫീസ് 1500 രൂപയില്‍ നിന്ന് 997 രൂപയായും കുറയും.
അതേസമയം, ബെംഗളൂരുവില്‍ എത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് 125 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 426 രൂപയും പുതിയതായി ഈടാക്കും.ഏപ്രില്‍ 1 മുതല്‍ 2031 മാർച്ച് 31 വരെയുള്ള നാലാം നിയന്ത്രണ കാലയളവിനായാണ് പുതിയ നിരക്ക് സംവിധാനം നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 വരെ നിലവിലുള്ള നിരക്കുകള്‍ തുടരും. പുതിയ സംവിധാനത്തോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരില്‍ മാത്രം ഫീസ് ചുമത്തുന്ന രീതിക്ക് മാറ്റമുണ്ടാകും. ഇനി എത്തുന്നവരും പുറപ്പെടുന്നവരും ഫീസിന്റെ ഭാരം പങ്കിടുടുകയാണ് ചെയ്യുക.എത്തുന്നവരുടെയും പുറപ്പെടുന്നവരുടെയും ഫീസ് ചേർത്താലും അടിസ്ഥാന ഫീസില്‍ മൊത്തത്തിലുള്ള വർധനയുണ്ടാകില്ലെന്നാണ് വിമാനത്താവളം നിയന്ത്രിക്കുന്ന ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള കമ്പനി പറയുന്നത്. പുതിയ സംവിധാനത്തില്‍ ആഭ്യന്തര യാത്രക്കാരുടെ ആകെ ഫീസ് 425 രൂപയായിരിക്കും. നിലവില്‍ പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാരൻ മാത്രം നല്‍കുന്ന 550 രൂപയേക്കാള്‍ ഇത് കുറവാണ്.അന്താരാഷ്ട്ര യാത്രക്കാരുടെ ആകെ ഫീസ് 1423 രൂപയായിരിക്കും. നിലവിലെ 1,500 രൂപയേക്കാള്‍ ഇതും കുറവാണ്. പുതിയ സംവിധാനത്തില്‍ എത്തുന്നവർക്കും പുറപ്പെടുന്നവർക്കും ഉപയോക്തൃ വികസന ഫീസ് പങ്കിട്ടു ചുമത്തുകയാണ് ചെയ്യുന്നതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെ ആരംഭിച്ച മറ്റ് പ്രധാന വിമാനത്താവളങ്ങളില്‍ സ്വീകരിച്ച രീതിക്ക് സമാനമായാണ് ബെംഗളൂരുവിലും ഈ സംവിധാനം നടപ്പാക്കുന്നത്.ബെംഗളൂരു വിമാനത്താവളത്തിനായി അധിക ശരാശരി വരുമാന ആവശ്യകത എന്ന പുതിയ രീതിയും ആദ്യമായി സ്വീകരിച്ചിട്ടുണ്ട്. ഈ രീതിയില്‍ വിമാനത്താവള നടത്തിപ്പുകാരൻ നടത്തുന്ന നിക്ഷേപങ്ങളും ചെലവുകളും യഥാർഥത്തില്‍ നടപ്പാക്കിയതിന് ശേഷമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കിലൂടെ വീണ്ടെടുക്കുക. ഭാവിയില്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്ന ചെലവുകള്‍ മുൻകൂട്ടി യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന രീതിക്ക് ഇതിലൂടെ മാറ്റമുണ്ടാകും.
രണ്ടാം ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം, അതുമായി ബന്ധപ്പെട്ട വിമാനത്താവളത്തറ വികസനം, വ്യോമമേഖലാ അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, ഭൂതല ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ പരിഗണിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വലിയ പദ്ധതികളുമായി ബന്ധപ്പെട്ട അധിക നിരക്കുകള്‍ അവയുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയതിന് ശേഷമേ ഈടാക്കുകയുള്ളൂ.2029 ഓഗസ്‌റ്റിന് ശേഷം പ്രധാന വികസന പദ്ധതികളുടെ പുരോഗതി പരിഗണിച്ച് നിരക്കുകളില്‍ വീണ്ടും മാറ്റം വരുത്തും. രണ്ടാം ടെർമിനലിന്റെ രണ്ടാം ഘട്ട വികസനവും അനുബന്ധ അടിസ്ഥാന സൗകര്യ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, നയതന്ത്ര പാസ്‌പോർട്ട് ഉടമകള്‍, ഔദ്യോഗിക ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്ന വിമാന ജീവനക്കാർ തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് ഉപയോക്തൃ വികസന ഫീസില്‍ നിന്ന് ഇളവ് തുടരും.