ബെംഗളൂരു: രാജ്യാന്തര മരുന്ന് കമ്പനികളുടെ പേരില്‍ വ്യാജമരുന്നുകള്‍ വിപണിയിലെത്തിച്ച സംഘത്തിന്റെ പ്രവർത്തനം ബെംഗളൂരുവില്‍ കണ്ടെത്തി.രാമനഗര ജില്ലയിലെ ബിഡദിയില്‍ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കോടിയിലേറെ രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളാണ് പിടികൂടിയത്.ഭക്ഷ്യസുരക്ഷാ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗമാണ് റെയ്ഡ് നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന അനധികൃത നിർമ്മാണ കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ എത്തിച്ചശേഷം ബിഡദിയിലെ കേന്ദ്രത്തില്‍ റീപാക്ക് ചെയ്യുകയായിരുന്നു. പ്രമുഖ ഫാർമസ്യൂട്ടിക്കല്‍ കമ്പനികളുടെ പേരും ലേബലും ഉപയോഗിച്ചാണ് ഇവ പിന്നീട് വിപണിയിലെത്തിച്ചിരുന്നത്.ആശുപത്രികള്‍ക്ക് വിപണി വിലയേക്കാള്‍ 50 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് മരുന്നുകള്‍ വിതരണം ചെയ്തിരുന്നതെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത് ‘ഡ്രഗ് മാഫിയ’യാണെന്നും മന്ത്രി ആരോപിച്ചു.
ഐ.സി.യു മരുന്നുകളും വ്യാജപാക്കറ്റില്പിടിച്ചെടുത്ത ശേഖരത്തില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.റെയ്ഡില്‍ പിടിയിലായ പ്രതിയെ പൊലീസ് കൈമാറി. ബിഡദിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ എത്തിച്ചവരും ഇവിടെനിന്ന് മരുന്നുകള്‍ വാങ്ങിയവരും ഉള്‍പ്പെടുന്ന മുഴുവൻ ശൃംഖലയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വലിയ വ്യാജമരുന്ന് ശൃംഖലയുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നിർണായക വിവരം കൈമാറിയ വ്യക്തിക്ക് പാരിതോഷികം നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.