ബെംഗളൂരു: ഐടി നഗരമായ ബെംഗളൂവിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോയുടെ ഫേസ് 3എ (റെഡ് ലൈൻ) പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനുള്ള സമയപരിധി വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ.ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കുള്ള സർജാപൂരിനെയും ഹെബ്ബാളിനെയും ബന്ധിപ്പിക്കുന്നതാണ് നമ്മ മെട്രോ റെഡ് ലൈൻ.റെഡ് ലൈൻ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനുള്ള സമയപരിധി വ്യക്തമാക്കാൻ കഴിയില്ലെങ്കിലും നിർദേശം ഇപ്പോഴും വിശദമായ വിലയിരുത്തലിലാണെന്നും പദ്ധതിയുടെ അനുമതി സാമ്പത്തിക സ്രോതസ്സുകളുടെ സാധ്യതയെയും ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.37.8 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ റെഡ് ലൈൻ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കർണാടക സർക്കാർ സമർപ്പിച്ചിട്ടുണ്ടെന്ന് ഭവന – നഗരകാര്യ മന്ത്രാലയം (MoHUA) കേന്ദ്ര സർക്കാർ രാജ്യസഭയില്‍ അറിയിച്ചു.
മെട്രോ റെയില്‍ പദ്ധതികള്‍ക്ക് കാര്യമായ മൂലധനച്ചെലവ് ആവശ്യമാണെന്നും 2017 ലെ മെട്രോ റെയില്‍ നയം പ്രകാരം സമഗ്രമായ വിലയിരുത്തലിന് വിധേയമാകണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.ഈ പ്രക്രിയ കാരണം പദ്ധതിക്ക് അനുമതി നല്‍കുന്നതിന് സമയപരിധി വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. റെഡ് ലൈൻ കേന്ദ്രത്തിൻ്റെ പരിഗണനയില്‍ തുടരുകയാണെന്ന് ഈ പ്രതികരണം സ്ഥിരീകരിക്കുന്നുണ്ട്.യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർദിഷ്ട റെഡ് ലൈൻ ഇടനാഴി വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാളിനെ നഗരത്തിന്റെ തെക്കുകിഴക്കൻ ഐടി ഇടനാഴിയിലെ സർജാപൂർ റോഡുമായി ബന്ധിപ്പിക്കും. സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്, കോറമംഗല എന്നിവയുള്‍പ്പെടെയുള്ള പ്രധാന വാണിജ്യ, റെസിഡൻഷ്യല്‍ കേന്ദ്രങ്ങളിലൂടെ ഇടനാഴി കടന്നുപോകും.കഴിഞ്ഞ രണ്ട് വർഷമായി റെഡ് ലൈൻ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രാരംഭ ഡിപിആർ തയ്യാറാക്കിയശേഷം കർണാടക സർക്കാരും കേന്ദ്ര സർക്കാരുകളും തമ്മില്‍ നിർമാണ ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചർച്ചകള്‍ നടന്നു. ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ആണ് പദ്ധതിയുടെ ഭൂഗർഭ സ്റ്റേഷനുകള്‍ പുനർരൂപകല്‍പ്പന ചെയ്തതും അലൈൻമെന്റ് ഉള്‍പ്പെടെ പരിഷ്കരിച്ചതും.
ചെലവ് കുറയ്ക്കുന്നതിനുള്ള വഴികള്‍ നിർദേശിക്കുന്നതിനായി ഒരു എൻജിനീയറിങ് കണ്‍സള്‍ട്ടൻസിയുമായി ഇടപെടല്‍ നടത്തിയിരുന്നു. തുടർന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തില്‍ ബിഎംആർസിഎല്‍ ഭൂഗർഭ സ്റ്റേഷനുകളുടെ ദൈർഘ്യം കുറയ്ക്കുകയും നിരവധി എൻജിനീയറിങ് നടപടികള്‍ പരിഷ്കരിക്കുകയും ചെയ്തു. ഈ നടപടികള്‍ പദ്ധതിക്കായി കണക്കാക്കിയ ചെലവ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.പരിഷ്കരിച്ച ഡിപിആർ ഈ വർഷം ആദ്യം സമർപ്പിക്കുകയും കർണാടക സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം ഏപ്രിലില്‍ കേന്ദ്രത്തിന് അയയ്ക്കുകയും ചെയ്തു. ഏറ്റവും പുതിയ പുനരവലോകനത്തില്‍ മെഹ്ക്രി സർക്കിളിനും ഹെബ്ബാളിന് സമീപമുള്ള ഗംഗാനഗറിനും ഇടയില്‍ ആദ്യം ആസൂത്രണം ചെയ്തിരുന്ന നിർദിഷ്ട വെറ്ററിനറി കോളേജ് ഭൂഗർഭ സ്റ്റേഷനും ബിഎംആർസിഎല്‍ ഉപേക്ഷിച്ചു. ഇതോടെ പദ്ധതിയുടെ സാമ്പത്തിക സാധ്യത മെച്ചപ്പെടുത്താനായെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഇടനാഴിയുടെ ഏകദേശ ചെലവ് 25,999 കോടി രൂപയാണ്. പദ്ധതി നിലവില്‍ സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയുടെ (CCEA) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 1,695 കോടിയുടെ ഇക്വിറ്റി സംഭാവന നല്കി. ഇതില്‍ 1,077.89 കോടി ഇതിനകം നടപ്പാക്കലിനായി കൈമാറി.