ബെംഗളൂരു: ഔട്ടർ റിങ് റോഡിനെ പുനർവികസിപ്പിക്കാൻ 450 കോടി രൂപയുടെ പദ്ധതി. ആവശ്യമാണെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാനും തയ്യാറാണെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ.മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പരിഷ്കരിച്ച രൂപരേഖ അവതരിപ്പിച്ചു. സെൻട്രല്‍ സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെ.ആർ. പുരം മെട്രോ സ്റ്റേഷൻ വരെയുള്ള 17.01 കിലോമീറ്റർ റോഡാണ് പുനർവികസിപ്പിക്കുക.ഔട്ടർ റിങ് റോഡിലെ കനത്ത ട്രാഫിക് തിരക്കുകള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മാറ്റം വരുത്താനാണ് സർക്കാരിന്റെ ഇടപെടല്‍. വരാനിരിക്കുന്ന മെട്രോ ലൈനിന്റെ പണി പൂർത്തിയായി ട്രെയിനുകള്‍ ഓടിത്തുടങ്ങിയാല്‍ റോഡിലെ തിരക്ക് 30 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ.
ഫൂട്പാത്ത് ഒഴിപ്പിക്കല്‍ അടക്കമുള്ള മറ്റ് നടപടികളിലേക്ക് സർക്കാർ കടക്കുന്നുണ്ട്. ഇതും റോഡിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ്.ഔട്ടർ റിങ് റോഡില്‍ വൈറ്റ്-ടോപ്പിംഗ് (കോണ്‍ക്രീറ്റിംഗ്) നടത്തുന്നത് പരിഗണനയിലുണ്ട്. കൂടിയ കാലം ആയുസ്സുണ്ട് എന്നതാണ് വൈറ്റ് ടോപ്പിങ്ങിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ ജനങ്ങളുടെ തീരുമാനം അറിയാൻ മന്ത്രി താല്പര്യം അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കിയാല്‍ കുറഞ്ഞത് 8 മാസത്തോളം കടുത്ത ഗതാഗതക്കുരുക്കുണ്ടാകും. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ആരായുന്നത്. വൈറ്റ് ടോപ്പിങ് നടക്കുകയാണെങ്കില്‍ 20 മുതല്‍ 25 വർഷം വരെ ആയുസ്സ് കൂടിക്കിട്ടും. ഗട്ടറുകളും മറ്റും ഇല്ലാതാകും. റോഡിന്റെ അറ്റകുറ്റപ്പണികള്‍ എളുപ്പമാവുകയും ചെയ്യും. വാഹനയാത്രകളും സുഖകരമാകും.സർവീസ് റോഡുകളെ കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനമുണ്ട്. ഇവ പൂർണമായി പുനർനിർമിക്കാനാണ് ആലോചിക്കുന്നത്. ഇവ ടാറിങ് നടത്തുകയാണ് ചെയ്യുക.
സാധ്യമായ ഇടങ്ങളില്‍ വീതി കൂട്ടുന്നത് പോലുള്ള മാറ്റങ്ങളും വരുത്തിയേക്കും. കുറഞ്ഞത് 10 അടി വീതിയുള്ള ഗ്രാനൈറ്റ് ഫൂട്പാത്തുകള്‍ നിർമിക്കും. പ്രത്യേക സൈക്കിള്‍ പാതകള്‍ നിർമിക്കാനും പദ്ധതിയുണ്ട്. ഇതുകൂടാതെ സ്കൈവാക്കുകളും ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിങ്ങുകളും നിര്‍മിക്കും.പുതിയ പുനർനിർമാണ പരിപാടിയിലൂടെ വരാനിരിക്കുന്ന മറ്റൊരു മാറ്റം മെട്രോ ലൈനിന് താഴെയുള്ള ഒഴിവുള്ള സ്ഥലങ്ങളെ പബ്ലിക് സ്പേസുകളായും ഫുഡ് സ്ട്രീറ്റുകളായും മാറ്റുന്നതാണ്. പൂന്തോട്ടങ്ങളും വിശ്രമകേന്ദ്രങ്ങളും ഇവിടെ വരും. ഭൂഗർഭ പൈപ്പ് ഡ്രെയിനേജ് സിസ്റ്റം കൊണ്ടുവരാനും പരിപാടിയുണ്ട്.റോഡിലെ ഓരോ ജങ്ഷനുകളും പ്രത്യേകമായി ഡിസൈൻ ചെയ്ത് മാറ്റങ്ങള്‍ വരുത്തും. അതതിടങ്ങളിലെ ട്രാഫിക് രീതികള്‍ പരിഗണിച്ചുള്ള മാറ്റങ്ങളാണ് വരുത്തുക.