തൃശ്ശൂർ: തൃശ്ശൂരില്‍ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു, അസം സ്വദേശി പ്രജ്വല്‍ എന്നിവരാണ് അറസ്റ്റിലായത്.വാട്സ്ആപ്പിലൂടെ ഓർഡർ സ്വീകരിച്ച് കൊറിയർ വഴി ലഹരിവസ്തുക്കള്‍ അയച്ച് നല്‍കിയായിരുന്നു വില്‍പ്പന. തൃശ്ശൂർ നഗര മധ്യത്തില്‍ തന്നെയുള്ള പ്രോട്ടീൻ മോള് എന്ന സ്ഥാപനത്തിന്റെ ഉടമയും ജിം ട്രെയിനറുമാണ് പിടിയിലായ വിഷ്ണു. പടിഞ്ഞാറെ കോട്ടയിലെ ഈ സ്ഥാപനത്തിലേക്ക് ലഹരി തേടി വിദ്യാർഥികള്‍ ഉള്‍പ്പെടെ എത്തുന്നത് പതിവായിരുന്നു.ഒപ്പം കൊറിയർ വഴിയും വില്പന. വാട്ട്സ്ആപ്പ് വഴിയാണ് ഓർഡറുകള്‍ സ്വീകരിച്ചത്. ആവശ്യക്കാർ നല്കുന്ന മേല്‍വിലാസത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംടിഎംഎയും ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കും. കേരളത്തിലെ വിവിധയിടങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായി ഇയാള്‍ ലഹരി അയച്ചിരുന്നത്. വെസ്റ്റേണ്‍ ടെക്സ്റ്റൈല്‍സ് എന്ന പേരില്‍ തുണികള്‍ ആണെന്ന വ്യാജേനയായിരുന്നു ലഹരി കടത്ത്.ഇന്ന് കിഴക്കേ കോട്ടയിലെ കൊറിയർ സ്ഥാപനം വഴി അരക്കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡി എം എ ഗുളികകളും തമ്പാനൂരിലെ ഹോസ്റ്റലിലേക്ക് അയക്കുന്നതിനിടയാണ് വിഷ്ണുവും കൂട്ടാളിയായ അസം സ്വദേശി പ്രജുവലും പിടിയിലാകുന്നത്. മുൻപ് നാല് തവണ ലഹരി വില്പനയ്ക്ക് വിഷ്ണു അറസ്റ്റില്‍ ആയിട്ടുണ്ട്. സ്ഥിരമായി ലഹരി മരുന്നു കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ അടയ്ക്കാനുള്ള പിറ്റ് ആക്റ്റ് ഇയാള്‍ക്കെതിരെ ചുമത്താൻ ഉള്ള ഒരുക്കത്തിലാണ് പോലീസ്.