ന്യൂഡല്‍ഹി: സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയില്‍ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്.ബുധനാഴ്ച പാർലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം പൊലീസ് നടപടിയെ ചോദ്യംചെയ്തത്. വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അഖിലേഷ് യാദവ് പാർലമെന്റില്‍ ആവശ്യപ്പെട്ടു.’നിങ്ങള്‍ വിദ്യാർഥികളെ കേള്‍ക്കുന്നില്ലെങ്കില്‍ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങള്‍ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ചോരചിന്തി. അവരുടെ കാലുകള്‍ തകർന്നു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടത്? നമ്മുടെ പെണ്മക്കളുടെ വസ്ത്രങ്ങളും നിങ്ങള്‍ കീറുമോ, ഇതാണോ അവരോട് പെരുമാറേണ്ട രീതി’, അഖിലേഷ് യാദവ് തുറന്നടിച്ചു.പ്രധാനമന്ത്രി പാർലമെന്റില്‍ സംസാരിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ധർണ നടത്തിയതെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു. വിദ്യാർഥികളുടെ പ്രശ്നത്തില്‍ പാർലമെന്റിന് പുറത്ത് പ്രധാനമന്ത്രിക്ക് സംസാരിക്കാമെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം സഭയില്‍ പ്രസ്താവന നടത്താത്തതെന്നും അഖിലേഷ് യാദവ് ചോദിച്ചു. വിദ്യാർഥികളുടെ ശബ്ദം ഉറക്കെകേള്പ്പിക്കാനായാണ് താനും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവർ അവിടെ പോയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കാൻ തങ്ങള്‍ നിർബന്ധിതരായി. പ്രധാനമന്ത്രി സഭയില്‍ തങ്ങളെ കേട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.