തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയില്‍ ലൈംഗികാതിക്രമത്തിനിരയായ മൂന്ന് വയസ്സുകാരി മരിച്ചു. ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കുറ്റിക്കാടിനുള്ളില്‍ ഞായറാഴ്ച കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്നതിനെതിരെ ഈ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്തതായും കുട്ടിയെ പരിചയമുണ്ടായിരുന്ന പ്രതി ബിസ്‌ക്കറ്റ് വാഗ്ദാനം ചെയ്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബവും ബിഹാറില്‍ നിന്നുള്ളവരാണ്. ഗുമ്മിഡിപൂണ്ടിയിലെ SIPCOT വ്യവസായ മേഖലയിലാണ് അവർ താമസിച്ചിരുന്നത്.
“കുട്ടിക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. ബിസ്‌ക്കറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു,” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍, ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് മറ്റ് ചിലരെയും നാട്ടുകാർ മർദിച്ചു. എന്നാല്‍, ഒന്നിലധികം പേർ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം പൊലീസ് തള്ളി. ഒരാള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.