ബെംഗളൂരു: നഗരത്തിൽ 1089 കിലോമീറ്റർ റോഡുകളിൽ കൂടി പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ ആലോചനയുമായി നഗര ഗതാഗതവകുപ്പ് (ഡൽറ്റ്). പണം കൊടുത്തുള്ള പേ ആൻഡ് പാർക്ക് രീതിയാണ് പരിഗണിക്കുന്നത്.
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ എംജി റോഡ്, ബി ഗേഡ് റോഡ്, സെന്റ് മാർക്സ് റോഡ് എന്നിവിടങ്ങളിൽ ആരംഭിച്ച സ്മാർട്ട് പാർക്കിങ് സംവിധാനം റസിഡൻഷ്യൽ റോഡുകളിലേക്കുൾപ്പെടെ വ്യാപിപ്പിക്കുന്നതിനു മുന്നോടിയായാണു സർവേ നടത്തിയത്.
ട്രാഫിക് പൊലീസ്, ബിഎംടി സി, ബിഎആർസിഎൽ, ബിബിഎംപി എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുക.തിരക്കിന്റെ അടിസ്ഥാനത്തിൽ റോഡുകളെ 5 സോണുകളാക്കി തിരിച്ചാണു സർവേ നടത്തിയത്.
സൗജന്യ പാർക്കിങ് വിലക്കിയേക്കും
നഗരത്തിൽ സൗജന്യ പാർക്കിങ് സംവിധാനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിലേക്ക് പേ ആൻഡ് പാർക്കിങ് വ്യാപിപ്പിക്കുന്നത്. നിലവിൽ ഇടറോഡുകളിലും റസിഡൻഷ്യൽ റോഡുകളിലും പാർക്കിങ് സൗജന്യമാണ്.
എന്നാൽ അനധികൃത പാർക്കിങ് ഗതാഗതതടസ്സത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ വീതി ഉൾപ്പെടെ പരിഗണിച്ച് പേ പാർക്കിങ് ആരംഭിക്കുന്നത്.
സമീപകാലത്ത് ടെൻഡർ ഷുവർ, സ്മാർട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകളിൽ ബിബിഎംപി സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയാണു സ്മാർട് പാർക്കിങ് ആരംഭിച്ചത്. പാർക്കിങ് മീറ്ററുകൾ ഉപയോഗിച്ചു സമയം കണക്കാക്കുന്നതിനൊപ്പം തുകയും ഡിജിറ്റലായി അടയ്ക്കാം.