ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നതിനിടയില്‍ പുഴയിലേക്ക് കാല് തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൈസൂരുവിലെ വിശ്വേശ്വരയ്യ നഗറില്‍ ഭാര്യയോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മെയ് ഏഴ് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വിദ്യാരണ്യപുരം പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. നാഷണല്‍ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ ചെയർപേഴ്സണായിരുന്നു. ഇന്ത്യയില്‍ നീല വിപ്ലവത്തിൻ്റെ പിതാവായാണ് പ്രമുഖ കാർഷിക-മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനായ ഇദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്ത് അക്വാകള്‍ച്ചർ വികസനത്തില്‍ സുപ്രധാന പങ്ക് ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകള്‍ വഹിച്ചിരുന്നു.
ധ്യാനത്തിലും മറ്റും തല്പരനായിരുന്നു സുബ്ബണ്ണ, അതുകൊണ്ടുതന്നെ നഗരത്തിലെ ധ്യാനകേന്ദ്രങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവിടെയൊന്നും അദ്ദേഹത്തെ കണ്ടെത്താനായില്ല. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തന്റെ ഇരുചക്രവാഹനം സ്വന്തമായി ഓടിച്ചാണ് സുബ്ബണ്ണ നദീതീരത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കമ്മീഷണർ സീമ ലത്കർ പറഞ്ഞു.