തിരുവനന്തപുരം: 2006 മുതലാണ് മനോരമ ന്യൂസ് ചാനല്‍ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നല്‍കി തുടങ്ങിയത്.
അക്കാലത്ത് ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത് സിപിഎമ്മിനുള്ളിലെ വിഭാഗീയത ആയിരുന്നു. ഒരു വശത്ത് വി എസ് അച്യുതാനന്ദനും മറുവശത്ത് പിണറായി വിജയനും തമ്മില്‍ നേര്‍ക്കു നേര്‍ കോര്‍ത്തപ്പോള്‍ ചാനലുകള്‍ക്ക് ചാകരയായി. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം വി എസ് അച്യുതാനന്ദന് ലഭിച്ചത്. തൊട്ടടുത്ത കൊല്ലം ഈ പുരസ്‌ക്കാരം നേടിയത് വിഎസിന്റെ എതിരാളി പിണറായി വിജയനായിരുന്നു. ഇവര്‍ക്ക് ശേഷം രാഷ്ട്രീയ രംഗത്തു നിന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അധികമാര്‍ക്കും പുരസ്‌ക്കാരം ലഭിച്ചില്ല.
2017ല്‍ ഇടതു സര്‍ക്കാറിന്റെ കടിഞ്ഞാണായി പ്രവര്‍ത്തിച്ച കാനം രാജേന്ദ്രനായിരുന്നു പുരസ്‌ക്കാരം. പിന്നീട് കെ കെ ശൈലജയിലൂടെ കഴിഞ്ഞ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരവും ഒരു രാഷ്ട്രീയ പ്രവര്‍ത്തക നേടി. ഇക്കുറി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നേടുമ്ബോള്‍ ആ പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവ് എന്ന പ്രത്യേകത കൂടിയാണ്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മറ്റുള്ളവരേക്കാള്‍ വലിയ മാര്‍ജിനില്‍ വോട്ടു നേടിയാണ് സുധാകരന്‍ വാര്‍ത്താ താരമായത്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്ബനായ കെ സുധാകരന്റെ പുരസ്‌ക്കാര നേട്ടം കെ എസ് ബ്രിഗേഡും കോണ്‍ഗ്രസുകാരും ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. സൈബര്‍ ഇടത്തില്‍ കോണ്‍ഗ്രസ് അണികളുടെ ആവേശമാണ് കെ സുധാകരനെന്ന നേതാവ്. അതുകൊണ്ട ്തന്നെ അദ്ദേഹം ഈ മാധ്യമത്തില്‍ അതികരുത്തനുമാണ്. പാര്‍ട്ടിക്കുള്ളിലെയും പുറത്തുമുള്ളവര്‍ സുധാകരന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ബ്രണ്ണന്‍ യുദ്ധത്തില്‍ സുധാകരനോട് തോറ്റത്. സുധാകരന്‍ പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയെന്ന് ഒരു വീക്കിലി അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രി ഏറ്റുപിടിച്ചു രംഗത്തുവരികയായിരുന്നു. ഇതിന് പകരം സുധാകരന്‍ ചെയ്തതാകട്ടെ പിണറായിയുടെ പഴയകാല രാഷ്ട്രീയ കേസുകള്‍ കുത്തിപ്പൊക്കുകയായിരുന്നു. ഇതോടെ കരുതല്‍ ഇമേജിന് കോട്ടം തട്ടുമെന്ന് കരുതി മുഖ്യമന്ത്രി തന്നെ പിന്മാറി.
കെപിസിസി അധ്യക്ഷനായ ശേഷം ബ്രണ്ണന്‍ വിഷയം തൊട്ട് തുടങ്ങിയ നേട്ടമാണ് ഒടുവില്‍ സുധാകരനിസം എന്ന വിളിപ്പേരില്‍ അണികള്‍ ആഘോഷിച്ചതും. രാഷ്ട്രീയ എതിരാളികള്‍ സുധാകരനെ നിരന്തരം വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമാണ് ധീരജ് കൊലപാതകം നടക്കുമ്ബോള്‍ സുധാകരനിസം എന്ന വാക്കു പ്രയോഗിച്ചത്. എന്നാല്‍, റഹീം പോലും വിചാരിക്കാതെ ഈ സുധാകരനിസം കോണ്‍ഗ്രസ് അണികള്‍ ഏറ്റെടുത്തു. ഇപ്പോള്‍ അതിശക്തമാണ് സുധാകരനിസം.
ഏറ്റവും ഒടുവില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്കും ചുട്ട മറുപടി കൊടുത്താണ് സുധാകരന്‍ ശ്രദ്ധ നേടിയത്. ‘എന്റെ കുട്ടികളെ’ സംരക്ഷിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനം അണികളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അതിന് അദ്ദേഹത്തിന്റെതായ കാരണങ്ങളും ഉണ്ടായിരുന്നു. അണികളെ സംരക്ഷിക്കുന്ന നേതാവായി അറിയപ്പെടാനായിരുന്നു സുധാകരന് താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് ഗ്രൂപ്പിന് അതീതമായി സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തു ലഭിക്കുന്ന പിന്തുണയും.
കോണ്‍ഗ്രസിലെ യുവനേതാക്കള്‍ അടക്കമുള്ളവര്‍ കെ സുധാകരന്റെ പുരസ്‌ക്കാര നേട്ടം ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനായി ഉടച്ചുവാര്‍ക്കല്‍ ആവശ്യമായ ഘട്ടത്തിലാണ് സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത്. കോണ്‍ഗ്രസിനെ സെമി കേഡര്‍ ശൈലിയില്‍ ഉടച്ചു വാര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം പോലെ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണ് താനും.
ഗ്രൂപ്പുകളെവെട്ടി കെപിസിസി അധ്യക്ഷപദവിയിലെത്തിയ നേതാവായിരുന്നു സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസ് അണികളുടെ അവശേഷിക്കുന്ന പ്രതീക്ഷ ഈ നേതാവിലാണ്. അണികള്‍ക്ക് ആവേശം പകരുന്ന സുധാകരന്റെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാര നേട്ടം സൈബര്‍ ഇടത്തില്‍ വലിയ ആഘോഷമാകുന്നതും ഇക്കാരണം കൊണ്ടു കൂടിയാണ്.