ബെംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന മലയാളി യുവതിയുടെ പരാതിയില്‍ വൻ വഴിത്തിരിവ്.യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രകള്‍ക്കായി വിളിച്ചിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ക്യാബ് ഡ്രൈവറുമായി യുവതിക്കുണ്ടായിരുന്ന അടുപ്പം നാട്ടിലെ ആണ്‍സുഹൃത്ത് കണ്ടുപിടിച്ചപ്പോള്‍, അതില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു യുവതി വ്യാജ ആരോപണം ഉന്നയിച്ചത്.
ബെംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറുമായി പരിചയത്തിലാവുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു.ഇരുവരും ഒരുമിച്ച് നൈറ്റ് ക്ലബ്ബില്‍ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തു.പിന്നീട് യുവതി കേരളത്തിലെത്തിയപ്പോള്‍ നാട്ടിലെ ആണ്‍സുഹൃത്ത് കഴുത്തിലെ മുറിപ്പാട് കാണാനിടയായി.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് യുവതി കള്ളം പറഞ്ഞു.ഇത് വിശ്വസിച്ച ആണ്‍സുഹൃത്ത് യുവതിയുമായി ബെംഗളൂരുവിലെത്തി മഡിവാള പൊലിസില്‍ പരാതി നല്‍കി.കേസ് ബാനസ് വാടി പൊലിസിന് കൈമാറുകയായിരുന്നു.പ്രാഥമികമായി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ തന്നെ യുവതി പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പൊലിസിന് മനസ്സിലായി.തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞതും പരാതി വ്യാജമാണെന്ന് തെളിഞ്ഞതും.