ദില്ലി: ഇന്ന് രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 2023 ഫ്രെബ്രുവരി 23 ശനിയാഴ്ച സര്‍വ്വീസ് നടത്തേണ്ട 448 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ പണിയും കാരണമാണ് തീരുമാനം. 12 ട്രെയിനുകളുടെ സര്‍വ്വീസ് പുനക്രമീകരിക്കുകയും 19 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തതായി റെയില്‍വേ വിശദമാക്കിയിട്ടുണ്ട്.
12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്സ്പ്രസ്, 14006 ലിച്ച്ഛാവി എക്സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം ഡുറന്‍റോ എക്സ്പ്രസ്, കാരക്കുടി ചെന്നൈ എഗ്മോര്‍പല്ലാവാന്‍ എക്സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷന്‍ ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, എന്നിവ അടക്കമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.
12416 ഇന്‍ഡോര്‍ ഇന്‍റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, 13430 മാള്‍ഡാ ടൌണ്‍ വീക്ക്ലി എക്സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വ്വീസുകളാണ് പുനക്രമീകരിച്ചിട്ടുള്ളത്.
കന്യാകുമാരി ഹൌറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വിരുത് നഗര്‍ ജംഗ്ഷന്‍ വഴിയും കോയമ്പത്തൂര്‍ ജംഗ്ഷന്‍ ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് കോയമ്പത്തൂര്‍ വരെയും കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഉജ്ജയിന്‍ വഴിയും എന്നിവ അടക്കമുള്ള ട്രെയിനുകള്‍ വഴി തിരിച്ച് വിടും.
നേരത്തെ തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നല്‍കുന്നത് റെയിൽവേ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുൻകൂര്‍ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകൽ സമയങ്ങളില്‍ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല.
12 ചീറ്റകള്‍ ഗ്വാളിയോര്‍ വിമാനതാവളത്തില്‍ പറന്നിറങ്ങി ; വന്‍ ഒരുക്കങ്ങളുമായി കുനോ നാഷണല്‍ പാര്‍ക്ക്
ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നിന്ന് പുറപ്പെട്ട 12 ചീറ്റകള്‍ ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനതാവളത്തിലെത്തി. ഇന്ത്യ – ദക്ഷിണാഫ്രിക്ക സര്‍ക്കാരുകള്‍ തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ റീ ഇന്‍ട്രൊഡക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇനി ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്കെത്തിക്കും.
വംശനാശം നേരിടുന്ന ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മധ്യപ്രദേശ് മുഖ്യ മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നന്ദി അറിയിച്ചു. 12 ചീറ്റകളെ പുനരധിവസിപ്പിക്കുന്നതോടുകൂടി കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ എണ്ണം 20 ആകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ നിന്ന് സി -17 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത് . ചീറ്റകള്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റ പ്രോജക്‌ട് മേധാവി യാദവ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ ചീറ്റകളുടെയും വന്യജീവികളുടെയും എല്ലാവിധത്തിലുള്ള സംരക്ഷണവും ഉറപ്പു നല്‍കുന്നു. മനുഷ്യ വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെ യുള്ള വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട് . കൂടാതെ ചീറ്റകളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കാനും ധാരണാപത്രം ഉറപ്പ് നല്‍കുന്നു.