ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരെന്ന മട്ടില്‍ യുവതിയെ സമീപിക്കുകയും പിന്നീട് കവർച്ചക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.പുലികേശി നഗർ പൊലീസ്‍ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആയിഷ ഫർഹീൻ, അസ്ഗർ, നസീർ, സകരിയ്യ, പ്രായപൂർത്തിയാവാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്.ഏപ്രില്‍ രണ്ടിനാണ് കേസിന്നാസ്പദമായ സംഭവം. ഹൊസൂരില്‍നിന്ന് ബാനസ്‍വാടി റെയില്‍വേ സ്റ്റേഷനിലെത്തിയ സോഫിയ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഓട്ടോയിലെത്തിയ സംഘം പൊലീസാണെന്ന് അറിയിക്കുകയും ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നും അറിയിച്ചു.
യുവതിയുടെ പണവും ആഭരണങ്ങളുമടക്കം കൈക്കലാക്കിയ സംഘം യുവതിയോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ട് ഓട്ടോയില്‍ തിരിച്ചുപോയി. യുവതി പുലികേശി നഗർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷനില്‍ പരാതി നല്‍കി.സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. പ്രതികളുടെ സഞ്ചാരദിശ മനസ്സിലാക്കിയ പൊലീസ് സംഘം ഒരു കടയില്‍നിന്ന് ഫോണ്‍പേ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. ഈ മൊബൈല്‍ നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുഴുവൻ പ്രതികളും പിടിയിലാവുകയായിരുന്നു.
സ്കൂള്‍ ഫീസ് വര്‍ധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
ബംഗളൂരുവിലെ നിരവധി മുൻനിര സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അമിത ഫീസ് വർധനക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.നാഗണ്ണ ഗൗഡ പറഞ്ഞു. ഈ വർഷം രക്ഷിതാക്കളില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.സ്കൂള്‍ ഫീസിലെ അന്യായ വർധന, ഫീസ് പരിഷ്കരണത്തിലെ സുതാര്യതയില്ലായ്മ എന്നിവക്ക് പുറമെ സ്കൂളുകാർ നിർദേശിക്കുന്ന വില്‍പനക്കാരില്‍നിന്ന് പാഠപുസ്തകങ്ങള്‍, യൂനിഫോമുകള്‍, ഷൂസ്, ബാഗുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ വാങ്ങാൻ രക്ഷിതാക്കളുടെ മേല്‍ സമ്മർദം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പരാതികളും.
പരാതികളെ തുടർന്ന് കമീഷൻ ചില സ്കൂളുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവയില്‍ മിക്കതും സെൻട്രല്‍ ബോർഡുമായി അഫിലിയേറ്റ് ചെയ്തതാണ്.ഈ വർഷം 300ലധികം പരാതികള്‍ കമീഷന് ലഭിച്ചു. ഓരോ കേസിന്റെയും ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കുന്നു. ബുധനാഴ്ച സെൻട്രല്‍ ബംഗളൂരുവിലെ മൂന്നു സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ വിദ്യാഭ്യാസ കമീഷണർക്ക് കമീഷൻ കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.
മാനദണ്ഡങ്ങള്‍ അനുസരിച്ച്, സ്വകാര്യ സ്കൂളുകള്‍ക്ക് പ്രതിവർഷം 10 മുതല്‍ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നാല്‍, ചില സ്കൂളുകള്‍ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായാണ് പരാതി. ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച വിഷയം സർക്കാർ ഗൗരവമായി കാണുകയും ഫീസ് ഉയർത്തുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും സ്കൂളുകളെ നിരീക്ഷിക്കുകയും വേണമെന്ന് ഗൗഡ പറഞ്ഞു.