ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ കൂടിയായ മുൻ കർണാടക എംഎൽഎ അഞ്ജലി നിംബാൽക്കർ. ഞായറാഴ ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവം. നിംബോൽക്കറിൻ്റെ സമയോചിതമായ ഇടപെടലാണ് അമേരിക്കൻ പൗരയായ ജെന്നി എന്ന യുവതിക്ക് തുണയായത്.
മുൻ ഖാനപൂർ എംഎൽഎയും ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൂടിയായായ നിംബാൽക്കർ ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് ഡോക്ടർ സി.പി.ആർ നൽകുകയായിരുന്നു. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ മാറ്റി. നിംബോൽക്കറിൻ്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു.നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ രംഗത്തെത്തി. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി ജീവൻ രക്ഷിച്ച നിംബാൽക്കറുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് സിദ്ധരാമയ്യ എക്സിൽ കുറിപ്പ് പങ്കുവെച്ചു.