ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയവരിൽ നിന്ന് ഈ വർഷം സെപ്റ്റംബർ വരെ പിഴയായി പിരിച്ചെടുത്തത് 141 കോടി രൂപ.കഴിഞ്ഞ 3 വർഷങ്ങളിലെ ആകെ തുകയേക്കാൾ ഉയർന്ന കണക്കാണിത്.80 ലക്ഷത്തോളം കേസുകളാണു റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അനധികൃത പാർക്കിങ്ങിന് എതിരായ കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.8.27 ലക്ഷം പേർക്കാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തിയത്.വൺവേ നിയമം ലംഘിച്ചതിനു 4 ലക്ഷം പേർക്കെതിരെയും നടപ്പാതകളിലൂടെ വാഹനം ഓടിച്ചതിനു 13,761 പേർക്കെതിരെയും നടപടിയുണ്ടായതായി ട്രാഫിക് പൊലീസ് അറിയിച്ചു.
മോഷ്ടാവിന് മനസ്താപം; അടക്കയുടെ ഭാഗികവില തിരികെ ഏല്‍പിച്ചു
ഓമശ്ശേരി: മോഷ്ടിച്ച അടക്കയുടെ വിലയും മോഷ്ടിക്കാനുണ്ടായ സാഹചര്യം വ്യക്തമാകുന്ന കത്ത് അടങ്ങിയ കവറും കൈമാറി മോഷ്ടാവിന്റെ മനസ്താപം.പുളിയാര്‍ തൊടികയില്‍ അഹമ്മദ് കുട്ടിയുടെ വീട്ടില്‍നിന്നാണ് കഴിഞ്ഞദിവസം പൊളിച്ച അടക്ക മോഷണംപോയത്. മോഷണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.വ്യാഴാഴ്ച രാത്രിയാണ് 2500 രൂപയും മോഷണം വിശദീകരിക്കുന്ന കത്തുമടങ്ങിയ കവര്‍ അഹമ്മദ് കുട്ടിയുടെ വീട്ടില്‍ കൊണ്ടുവന്നു നിക്ഷേപിച്ചത്.
വെള്ളമടിക്കാനായിരുന്നു മോഷണം. ഇനിയും മോഷ്ടിക്കും എന്നു വിശദീകരിക്കുന്ന കത്തിലെ വരികള്‍ ഇപ്രകാരമാണ്: ”അയമുട്യേ, അന്റെ കുറച്ചു അടക്ക ഞങ്ങള്‍ തണ്ണി അടിക്കാന്‍ കാശ് ഇല്ലാത്തപ്പം എടുത്തിനി. അയിന്റെ പൈസ ഇതാ ഇതില്‍ ഇട്ട് തരണ്. പൈസ ഇല്ലാത്തപ്പം ഇനിയും ഞങ്ങള്‍ എടുക്കും. ശ്രദ്ധിക്കണം ട്ടോ. എടുത്താലും തിരിച്ചുതരും.” മോഷ്ടാവിന്റെ കുറിപ്പിലെ വാക്കുകളാണിവ.
കുറിപ്പിനൊപ്പം അടക്കവിലയായ 2500 രൂപയും കവറിലുണ്ടായിരുന്നു. പൊളിച്ചുവെച്ച കൊട്ടടക്കയാണ് മോഷണം പോയത്. അതേസമയം, അടക്കയുടെ യഥാര്‍ഥ തുക നല്‍കിയില്ലെന്ന് അടക്ക നഷ്ടപ്പെട്ടവര്‍ പറഞ്ഞു. 25 കിലോഗ്രാം അടക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു 10,000 രൂപയെങ്കിലും വില വരുമേത്ര.