ബെംഗളൂരു : ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കർണാടക എക്സ്പ്രസ് തീവണ്ടിക്ക് ബോംബ് ഭീഷണി. ഇതേത്തുടർന്ന് കലബുറഗിയിലെ വാഡി സ്റ്റേഷനിൽ തീവണ്ടി നാലുമണിക്കൂറോളം നിർത്തിയിട്ടു. ബോംബ് സ്ക്വാഡുൾപ്പെടെയുള്ള പോലീസ് സംഘം തീവണ്ടിയുടെ ബോഗികളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ല.ഇതിനുപിന്നാലെ വ്യാജസന്ദേശമയച്ചയാളെ റെയിൽവേ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശി ദീപ് സിങ് റാത്തോറാണ് (33) അറസ്റ്റിലായത്. ഇയാൾ ഇതേ തീവണ്ടിയിൽ യാത്രചെയ്യുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് തീവണ്ടിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് റെയിൽവേ കൺട്രോൾ ബോർഡിന് സന്ദേശമെത്തിയത്. ഉടൻ തീവണ്ടി സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി 22 കോച്ചുകളിലും പരിശോധന നടത്തി. 1500 യാത്രക്കാർ തീവണ്ടിയിലുണ്ടായിരുന്നു.ദീപ് സിങ് റാത്തോറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തതായി വാഡി റെയിൽവേ പോലീസ് ഇൻസ്പെക്‌ടർ എച്ച്.എസ്. വീരഭദ്രപ്പ പറഞ്ഞു.
ട്രെയിനില്‍ യാത്ര ചെയ്യാൻ എല്ലാവര്‍ക്കും തിരിച്ചറിയല്‍രേഖ നിര്‍ബന്ധം, പ്ലാറ്റ്‌ഫോമില്‍ കയറാനുംവേണം
ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്ബോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിർബന്ധമാക്കി.ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകർക്കും ആർപിഎഫിനും സതേണ്‍ റെയില്‍വേ അധികൃതർ നല്‍കി. പഹല്‍ഗാമിന്റെയും തുടർസംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുനേരേ കർശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരിട്ടോ ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയല്‍രേഖ കർശനമാക്കിയിട്ടില്ല. എന്നാല്‍, യാത്രാവേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പോലീസും ആർപിഎഫും പരിശോധന നടത്തും.പ്രധാന സ്റ്റേഷനുകളില്‍ പ്രവേശനകവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍രേഖ പരിശോധിക്കുന്നുണ്ട്.