ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റില്‍. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്.സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. അതേസമയം തമിഴ്നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.
തമിഴിസൈ സൗന്ദർരാജൻ , വിനോജ് പി,സെല്‍വം തുടങ്ങിയവരുടെ വീട് പൊലീസ് വളഞ്ഞതിന് പിന്നാലെയാണ് പരാതി. ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഇന്ന് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവർത്തകർ തടിച്ച് കൂടുകയായിരുന്നു. വലിയ രീതിയില്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ പൊലീസിനേയും വിന്യസിച്ചിരുന്നു. രാജരത്തിനം സ്റ്റേഡിയത്തില്‍ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രൂക്ഷമായാണ് അറസ്റ്റിനേക്കുറിച്ച് അണ്ണാമലൈ പ്രതിഷേധിച്ചത്. മാർച്ച് ആറിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു. ടെൻർറുകളിലും ട്രാൻസ്പോർട്ട് കോണ്‍ട്രാക്റ്റുകളിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതായും ചില ടെൻഡറുകള്‍ ഒരാളെ മാത്രം വച്ച് ചെയ്തുവെന്നുമാണ് ഇഡി കണ്ടെത്തലിലുള്ളത്. തമിഴ്നാട്ടിലെ പ്രമുഖ മദ്യ ഡിസ്റ്റിലറികള്‍ക്കെതിരെയ ഇഡി റിപ്പോർട്ടില്‍ പരാമർശമുണ്ട്.
1000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സർക്കാരിന്റെ മദ്യ വിതരണ ശൃംഖലയായ ടസ്മാക് വഴി നടന്നെന്ന കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം തടയാൻ വൻ തോതിൽ പൊലീസിനെയും വിന്യസിച്ചിരുന്നു. രാജരത്തിനം സ്റ്റേഡിയത്തിൽ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.