ബെംഗളൂരു: മെട്രോ നഗരമായ ബെംഗളുരുവിന് സമീപമുള്ള ബിദാദിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായി കാര്‍ഷിക ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സംസ്ഥാന കരിമ്പ് കര്‍ഷകസംഘം പ്രസിഡന്റ് കുറുബൂര്‍ ശാന്തകുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ബിദാദിയിലെ കര്‍ഷകര്‍ കഴിഞ്ഞ 470 ദിവസത്തിലേറെയായി ഭൂമിയേറ്റെടുപ്പിനെതിരെ സമരം തുടരുന്നതിനുള്ള ഐക്യദാര്‍ഢ്യമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധത്തെ അഭിസംബോധന ചെയ്ത കുറുബൂര്‍ ശാന്തകുമാര്‍ നിർദ്ദിഷ്ട ടൗണ്‍ഷിപ്പ് പദ്ധതി നടപ്പായാല്‍ നൂറുകണക്കിന് കര്‍ഷകകുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടിവരുമെന്നും സംസ്ഥാനത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ കാര്‍ഷിക മേഖലകളില്‍ ഒന്നിന് വലിയ തിരിച്ചടിയാകുമെന്നും പറഞ്ഞു. സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്കായി സര്‍ക്കാര്‍ കൃഷിഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.പദ്ധതി നടപ്പായാല്‍ ആയിരക്കണക്കിന് തെങ്ങുകളും അടക്കമരങ്ങളും വെട്ടിമാറ്റേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
470 ദിവസത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുമ്പോഴും സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ശാന്തകുമാര്‍ വിമര്‍ശിച്ചു. ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകാത്ത കര്‍ഷകരുടെ വികാരം മാനിച്ച് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഭൂമിയേറ്റെടുപ്പ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കുറവ് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണെന്നും കന്നുകാലികള്‍ക്കുള്ള വെള്ളവും തീറ്റയും ലഭിക്കാത്ത സാഹചര്യമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതിനിടയിലാണ് ഭൂമി ഏറ്റെടുക്കല്‍ കൂടി വരുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.കർഷകരുടെ സമ്മതത്തിനാണ് മുൻഗണനയെന്ന് മന്ത്രിഅതേസമയം, ബിദാദി ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയില്‍ കർഷകരുടെ സമ്മതത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നല്‍കുന്നതെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര ഇന്നലെ അറിയിച്ചത്. നഷ്ടപരിഹാരം മതിയാകുന്നില്ലെന്ന് കർഷകർക്ക് തോന്നുന്നുവെങ്കില്‍ അത് വർധിപ്പിക്കാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ അമിത ജനസാന്ദ്രതയും ഗതാഗതക്കുരുക്കും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.പദ്ധതി എഐ ഹബ്ബ് സ്ഥാപിക്കുന്നതിനല്ലെന്നും, നഗരത്തിന്റെ വികസനഭാരം കുറയ്ക്കുന്നതിനായുള്ള സമഗ്ര നഗരവികസന പദ്ധതിയാണിതെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ബെംഗളൂരു വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തില്‍ നഗരത്തിന്റെ വികസനം വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് കർഷകർക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകുന്ന നടപടികള്‍ സർക്കാർ സ്വീകരിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ടൗണ്‍ഷിപ്പ് വികസനത്തിന്റെ പേരില്‍ കർഷകരെ ദുരിതത്തിലാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും, കർഷകരില്‍ വിശ്വാസം വളർത്തുകയും അവരുടെ സമ്മതം നേടിയ ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കൂ എന്ന നിർദ്ദേശം മുഖ്യമന്ത്രി ഡികെ ശിവകുമാർ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് എന്ന പേരിലുള്ള ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ബെംഗളൂരുവിലെ തിരക്കും വികസന സമ്മർദ്ദവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല നഗരവികസന പദ്ധതിയായാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി യാഥാർഥ്യമായാല്‍ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, പ്രാദേശിക യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനും, കർണാടകയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ് നല്‍കാനും സാധിക്കുമെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്.