തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലേർപ്പെടുന്ന വൈദ്യുതി നിയന്ത്രണത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടിയും മുൻ മേയർ വി കെ പ്രശാന്തും.’ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്’ എന്നുള്ള പോസ്റ്ററാണ് ശിവൻകുട്ടി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഇന്ദിരാ കട്ട് ഇത്തിരി കൂടുന്നുണ്ട്, ഇന്ന് രണ്ടുവട്ടമായി’ എന്നാണ് വി കെ പ്രശാന്തിന്റെ പരിഹാസം.വൈദ്യുതി ലഭ്യതയില്‍ പ്രതീക്ഷിച്ചതിലും കുറവ് വന്നതോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി ഒന്നിലധികം തവണ കട്ട് വേണ്ടിവന്നിരുന്നു. രാത്രി 7.15ന് ശേഷമാണ് നിയന്ത്രണമുണ്ടായത്. മിക്കയിടങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി തടസപ്പെട്ടു.ആദ്യം 300 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് 700 മെഗാവാട്ടായി ഉയർന്നു. ജൂണ്‍ 30 വരെ പീക് സമയത്ത് 15 – 30 മിനിറ്റ് നിയന്ത്രണമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നിലധികം തവണ അര മണിക്കൂറിലധികം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍. മഴ ശക്തമായില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഹ്രസ്വകാല കരാറുകള്‍ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷൻ ഈ ആഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.ഡിസംബർ വരെ വൈദ്യുതി ക്ഷാമം പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി പറയുന്നു. ബംഗാളടക്കം വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കരാറുകള്‍ക്ക് കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് 300 മെഗാവാട്ട് എത്തിക്കാനാണ് ശ്രമം.