ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ യാത്രക്കാർ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേയുടെ മറ്റൊരു ഭാഗം കൂടി ഗതാഗതത്തിനായി തുറന്നു കൊടുത്തു.ആന്ധ്രാപ്രദേശിലെ ബേത്തമംഗല-ബൈരെദ്ദിപ്പള്ളെ (25 കിലോമീറ്റർ) ഭാഗം പ്രവർത്തനസജ്ജമായതോടെ, ഇപ്പോള്‍ പാതയിലെ ഏകദേശം 100 കിലോമീറ്ററോളം ദൂരം തടസമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ കാര്യം.2025-ന്റെ തുടക്കത്തില്‍ കർണാടകയിലെ ഹൊസക്കോട്ടെ മുതല്‍ ബേത്തമംഗല (കെജിഎഫ്) വരെയുള്ള 71 കിലോമീറ്റർ ഭാഗം എൻഎച്ച്‌എഐ തുറന്നുകൊടുത്തിരുന്നു. അതിന് ശേഷം ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആന്ധ്രാപ്രദേശിലെ ആദ്യ എക്‌സ്പ്രസ്‌വേ സെക്ഷൻ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.ആന്ധ്രാപ്രദേശില്‍ ആകെ 85 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ്‌വേ മൂന്ന് പാക്കേജുകളായാണ് നിർമ്മിക്കുന്നത്.
ബേത്തമംഗല-ബൈരെദ്ദിപ്പള്ളെ (25 കിലോമീറ്റർ), ബൈരെദ്ദിപ്പള്ളെ-ബംഗാരുപാലേം (31 കിലോമീറ്റർ), ബംഗാരുപാലേം-ഗുടിപാല (29 കിലോമീറ്റർ) എന്നിങ്ങനെയാണ് ഇതിനെ ആകെ വിഭജിച്ചിരിക്കുന്നത്.ഇതില്‍ രണ്ട് പാക്കേജുകളുടെ നിർമ്മാണം പൂർത്തിയായതായി എൻഎച്ച്‌എഐ അറിയിച്ചു. ബൈരെദ്ദിപ്പള്ളെ-ബംഗാരുപാലേം ഭാഗത്ത് വനാനുമതിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം 11 കിലോമീറ്റർ മാത്രം ബാക്കിയുണ്ട്. വന്യമൃഗങ്ങള്‍ കടന്നുപോകുന്നതിനുള്ള അണ്ടർപാസ് നിർമ്മാണമാണ് അവിടെ പുരോഗമിക്കുന്നത്.തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ബാക്കി ഭാഗങ്ങളിലെ നിർമ്മാണവും പൂർത്തിയാക്കി 262 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ 2026 ഡിസംബറോടെ പൂർണമായും തുറക്കുക എന്നതാണ് എൻഎച്ച്‌എഐയുടെ ലക്ഷ്യം. നിലവില്‍ പ്രവർത്തനസജ്ജമായ എൻജി ഹുല്‍ക്കൂർ മുതല്‍ ബൈരെദ്ദിപ്പള്ളെ വരെയുള്ള ഭാഗം മൂലം ചിത്തൂർ, തിരുപ്പതി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ സമയലാഭമാണ് ലഭിക്കുന്നത്.പാതയില്‍ നിന്ന് പുറത്തുകടന്ന ശേഷം ജില്ലാ റോഡുകള്‍ വഴി ദേശീയപാതകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാകുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം വർധിച്ചതായും അധികൃതർ അറിയിച്ചു.
ജൂണ്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ടോള്‍ നിരക്ക് പ്രകാരം, ഹൊസക്കോട്ടെ (ഹെഡിഗണബെലെ ടോള്‍ പ്ലാസ) മുതല്‍ ബൈരെദ്ദിപ്പള്ളെ വരെ കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒറ്റയാത്രയ്ക്ക് 195 രൂപ നല്‍കണം.വരവും പോക്കും ചേർന്ന ടോള്‍ 290 ആണ്. പ്രതിമാസം 50 ഒറ്റയാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന മാസപാസ് 6465 രൂപ നിരക്കിലും ലഭിക്കും. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും ഒറ്റയാത്ര ടോള്‍ 315 രൂപ, വരവും പോക്കും 470 രൂപ എന്നിങ്ങനെയാണ്. ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഒറ്റയാത്രയ്ക്ക് 655, റിട്ടേണ്‍ യാത്രയ്ക്ക് 985 രൂപയും നല്‍കണം.പ്രധാന എക്‌സ്പ്രസ്‌വേ കാരേജ്‌വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ടോള്‍ ഈടാക്കുന്നത്. പ്രവേശന-പുറത്തുകടക്കല്‍ റാംപുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ലെന്ന് എൻഎച്ച്‌എഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ തുറന്നുകൊടുത്ത ഭാഗത്ത് ഹെഡിഗണബെലെ, അഗ്രഹാര, കൃഷ്‌ണരാജപുര, സുന്ദരപാള്യ, ബൈരെദ്ദിപ്പള്ളെ എന്നിവിടങ്ങളിലാണ് ടോള്‍ പ്ലാസകള്‍ പ്രവർത്തിക്കുന്നത്.