ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവിലേക്ക് കുടിയേറുന്ന യുവ പ്രൊഫഷണലുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.ചെറിയ നഗരങ്ങളില്‍ നിന്ന് ബംഗളൂരുവിലെത്തുന്നവർക്ക് അവിടുത്തെ വാടക നിരക്കുകളും ലക്ഷങ്ങള്‍ വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്. ഫരീദാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറിയ ഒരു ടെക് ജീവനക്കാരൻ പങ്കുവെച്ച കുറിപ്പാണ് ഈ വിഷയത്തില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്.ഫരീദാബാദില്‍ സ്വിമ്മിംഗ് പൂളും ജിമ്മും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഇരുമുറി ഫ്ലാറ്റിന് 15,000 രൂപ മാത്രമായിരുന്നു വാടക. എന്നാല്‍, ബംഗളൂരുവില്‍ സമാനമായ സൗകര്യങ്ങള്‍ ലഭിക്കാൻ 30,000 മുതല്‍ 45,000 രൂപ വരെയാണ് വാടക നല്‍കേണ്ടി വരുന്നത്. എച്ച്.എസ്.ആർ ലേഔട്ട് പോലുള്ള പ്രീമിയം ഏരിയകളില്‍ നിരക്കുകള്‍ ഇതിലും കൂടുതലാണ്. വാടകയെക്കാള്‍ വലിയ തിരിച്ചടിയാണ് ബംഗളൂരുവിലെ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന വൻ തുകയിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്.
വീടിന്റെ വലിപ്പമോ വാടകയോ പരിഗണിക്കാതെ മിക്ക ഉടമകളും കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് അഡ്വാൻസ് തുകയായി ആവശ്യപ്പെടുന്നത്. വാടക 16,000 രൂപ മാത്രമുള്ള ഒറ്റമുറി ഫ്ലാറ്റിന് പോലും ഒരു ലക്ഷം രൂപ അഡ്വാൻസ് ചോദിക്കുന്നത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുന്നത്.ബംഗളൂരുവിലെ വർദ്ധിച്ചുവരുന്ന തൊഴില്‍ അവസരങ്ങളും ഉയർന്ന വരുമാനമുള്ള ഐടി ജീവനക്കാരുടെ കടന്നുകയറ്റവുമാണ് വീടുകള്‍ക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ കാരണം. ഉടമകള്‍ക്ക് മേല്‍ക്കൈയുള്ള ഈ വിപണിയില്‍, യുവ പ്രൊഫഷണലുകള്‍ വീട് മാറുന്നതിന് മുൻപ് തന്നെ വൻ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങുകയാണ്. ബംഗളൂരുവിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നതിലും വലിയൊരു തുക ബജറ്റില്‍ മാറ്റിവെക്കണമെന്നും, വീട് കാണുന്നതിന് മുൻപ് തന്നെ ഡെപ്പോസിറ്റ് നിബന്ധനകള്‍ വ്യക്തമാക്കണമെന്നുമാണ് വിദഗ്ധർ നല്കുന്ന മുന്നറിയിപ്പ്.