ബെംഗളൂരു: സീഗെഹള്ളിയിലെ അപ്പാർട്ട്മെന്റില്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഐടി എൻജിനീയറായ എം.ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ചയാണ് പോലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ ശ്വേതയുടെ പങ്കാളി ജെ. കെന്നത്തിനായി തെരച്ചില്‍ തുടരുകയാണ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വേതയുടെ അച്ഛൻ സോമസുന്ദർ, അമ്മ മുത്തുലക്ഷ്മി, സഹോദരി സുപ്രിയ എന്നിവർ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശ്വേതയുടെ പ്രണയബന്ധത്തെ എതിർത്തതും, 30 ലക്ഷം രൂപയുടെ വായ്പാ ബാധ്യതയെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ കടുത്ത നിയന്ത്രണങ്ങള്‍ തന്നെ തടവറയിലാക്കിയെന്നും അത് തന്നെ കടുത്ത പകയിലേക്ക് നയിച്ചെന്നും ശ്വേത പോലീസിനോട് വെളിപ്പെടുത്തി.താനാണ് കൊലപാതകം ചെയ്തതെന്നാണ് ശ്വേതയുടെ മൊഴിയെങ്കിലും, ഇരകളുടെ ശരീരത്തിലെ മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് ഒന്നിലധികം പേർ കൃത്യത്തില്‍ പങ്കാളികളാണെന്ന് പോലീസ് ഉറപ്പിക്കുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇരുവരും വിവിധ സ്ഥലങ്ങളിലൂടെ ബൈക്കിലും ബസിലുമായി സഞ്ചരിച്ചാണ് ഒടുവില്‍ വേർപിരിഞ്ഞത്.