ബെംഗളൂരു: ഐപിഎല്ലിന്റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗ്രൗണ്ടിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് കോലി സ്വന്തമാക്കിയത്.2008 ഏപ്രില്‍ 18-ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച കോലി, ഇന്നും അതേ ടീമിനായാണ് കളിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ 19 വർഷമായി ഒരേ ടീമിനായി മാത്രം കളിക്കുന്ന ഏക താരവും കോലി മാത്രമാണ്.
18 സീസണുകളിലെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വർഷം കരിയറിലെ ആദ്യ ഐപിഎല്‍ കിരീടം ചൂടിയ കോലിക്ക് കീഴടങ്ങാത്ത റെക്കോർഡുകള്‍ ലീഗിലില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്(8661)ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍(8), ഏറ്റവും കൂടുതല്‍ അർധസെഞ്ചുറികള്‍(63), ഒരു സീസണിലെ കൂടുതല്‍ റണ്‍സ് (973-2016-ല്‍), കൂടുതല്‍ ബൗണ്ടറികള്‍ (1062), ഒരു ടീമിനെതിരെ കൂടുതല്‍ റണ്‍സ്(1159- പഞ്ചാബ് കിംഗ്സിനെതിരെ), ഒരു സ്റ്റേഡിയത്തില്‍ കൂടുതല്‍ റണ്‍സ്(3202 -ചിന്നസ്വാമിയില്‍) എന്നിവയെല്ലാം കോലിയുടെ പേരിലാണ്.ആർസിബിയുടെ വിലയേറിയ താരമായ കോലി 2008-ല്‍ വെറും 12 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിയത്. ഇപ്പോള്‍ 21 കോടി രൂപയാണ് കോലിയുടെ പ്രതിഫലം. രജത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ 657 റണ്‍സ് അടിച്ചുകൂട്ടിയ കോലി റണ്‍വേട്ടക്കാരില്‍ മുന്നിലായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും മികച്ച റെക്കോർഡാണ് കോലിക്കുള്ളത്. 24 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും 5 അർദ്ധസെഞ്ചുറിയും അടക്കം 805 റണ്‍സ് കോലി ഹൈദരാബാദിനെതിരെ നേടിയിട്ടുണ്ട്.