തൃശൂര്‍: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പില് വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍.തൃശൂര്‍ ദിവാന്‍ജിമൂല സ്വദേശികളായ ഷാനിബ് (25), അല്‍ത്താഫ് (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് വൈകീട്ട് 5.30 ഓടെയായിരുന്നു ആക്രമണം. ഷാപ്പില് ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം.അലന്റെ പേരിലുള്ള പഴയ ക്രിമിനല്‍ കേസുകളെക്കുറിച്ച് പ്രതികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കേസുകളെക്കുറിച്ച് പറയേണ്ട എന്ന് യുവതി പറഞ്ഞു. തുടർന്ന് പ്രതികള്‍ അലനെ മര്‍ദിക്കുകയും ഇത് തടയാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞു നിര്‍ത്തി പൊട്ടിയ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് യുവതി കൈകൊണ്ട് തടഞ്ഞതിനാല്‍ തലയ്ക്ക് പരിക്കേറ്റില്ലെങ്കിലും കൈപ്പത്തിയില്‍ പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. കൂടുതല്‍ പ്രശ്നമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പ്രതികളില്‍ ഒരാളായ അല്‍ത്താഫിനെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷന് പരിധികളിലായി കൊലപാതകക്കേസും പോക്സോ കേസും കൊലപാതകശ്രമക്കേസും രണ്ട് അടിപിടിക്കേസുകളും മുന്‍കരുതല്‍ അറസ്റ്റ് ചെയ്ത രണ്ട് കേസുകളിലും അടക്കം എട്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി ഐ വി എം കേഴ്സണ്‍, എസ് ഐ അഫ്സല്, സി പി ഒമാരായ ഹസീബ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.