ബാംഗ്ലൂർ : ബെംഗളൂരുവിലെ ജീവിത ചെലവുകള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ അനുഭവങ്ങള്‍ പലപ്പോഴായി വൈറലായിട്ടുണ്ട്.എന്നാല്‍ തെരുവില്‍ പാനി പൂരി വിറ്റുകൊണ്ട് കർണാടകയിലെ ഹാസനില്‍ ഇരുനില വീട് പണിത കച്ചവടക്കാരൻ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വലിയ നഗരങ്ങളില്‍ ബജിയും ബോണ്ടയും വില്‍ക്കുന്നത് ചെറിയ കച്ചവടമാണെന്ന് കരുതുന്നവർക്ക് വലിയ സന്ദേശമാണ് ഹാസൻ ജില്ലയിലെ ഗ്രാവണബെലഗോള സ്വദേശിയായ യുവാവ് നല്‍കുന്നത്. പാനീപൂരി വിറ്റ് കെട്ടിയ സ്വന്തം വീടിന് പാനി പൂരി നിലയ എന്നാണ് യുവാവ് പേര് നല്‍കിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹാസനില്‍ ഒരു ഇരുനീല വീടാണ് യുവാവ് പണിതത്. 35 ലക്ഷം രൂപ ചെലവിലാണ് വീട് പണി തീർത്തത്.കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം, താഴത്തെ നിലയില്‍ ഒരു മുറി, ഹാള്‍, അടുക്കള എന്നിവയും മുകളില്‍ രണ്ട് മുറികളും ഒരു ചെറിയ മുറിയുമുണ്ട് ഇരുനില വീട്ടില്‍. പൊടിയും ചൂടും മഴയും ക്ഷീണവും എല്ലാം സഹിച്ച് പണത വീടാണ് ഇതെന്നാണ് യുവാവ് വിശദമാക്കുന്നത്. രാവിലെ മുതല്‍ പാനിപൂരി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. വൈകുന്നേരം ആളുകളെത്തുമ്പോള്‍ അവരെ ഒട്ടും കാത്തുനിർത്താതെ വേഗത്തില്‍ പാനിപൂരി നല്‍കണം. ഈ കഷ്ടപ്പാടുകള്‍ക്കെല്ലാമുള്ള ഫലമാണ് ഈ വീടെന്നും യുവാവ് അഭിമാനത്തോടെ പറയുന്നത്.ദിവസവും കിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരു പങ്ക് നീക്കി വച്ചാണ് വീട് പണിതത്. ബെംഗളൂരു നഗരത്തിന്റെ പ്രലോഭനങ്ങളില്‍ വീഴാതെ അച്ചടക്കത്തോടെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പണം സ്വരൂപിച്ചാല്‍ ആർക്കും ലക്ഷ്യം നേടാനാകുമെന്നാണ് യുവാവ് പറയുന്നത്. വൻകിട കമ്പനികളില്‍ രാവും പകലും പണിയെടുക്കുന്നവർക്ക് പോലും ചിലപ്പോള്‍ ഇത്രയും വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നാണ് നേട്ടത്തോട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. വഴിയോര കച്ചവടം വെറും കച്ചവടമല്ല അടിപൊളി സ്റ്റാർട്ട് അപ്പ് തന്നെയെന്നാണ് യുവാവിന്റെ മാതൃക നല്‍കുന്ന സന്ദേശം.