ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ താവർചന്ദ് ഗലോത്ത് രാഷ്ട്രപതിക്ക് അയച്ചു. കർണാടക നിയമസഭ പാസാക്കിയ വിദ്വേഷപ്രസംഗ നിരോധന ബില്ലിൽ തീരുമാനമെടുക്കാത്തതിനെ വിമർശിച്ച് സംസ്ഥാന സർക്കാർ രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.സമൂഹത്തിൽ സ്‌പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾക്കും സന്ദേശങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.എന്നാൽ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന സംശയത്തിൽ ഗവർണർ അംഗീകാരം നൽകാൻ മടിക്കുകയായിരുന്നു.വിദ്വേഷപ്രസംഗം തടയേണ്ടതാണെന്നും അതേസമയം ഇതിൻ്റെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നുമാണ് ഗവർണറുടെ നിലപാട്. നിയമസഭ സമ്മേളനത്തിൽ പാസാക്കിയ ബില്ല് ഡിസംബർ അവസാനമാണ് ഗവർണറുടെ അനുമതിക്കായി അയച്ചത്. എന്നാൽ ബില്ലിലെ 28 പോയിൻറുകളിൽ വ്യക്തത തേടിയ ഗവർണർ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.