കേരളം : എറണാകുളം തിരുവാണിയൂരിൽ യുവതിക്ക് നേരെ സദാചാര ആക്രമണം. ജോലി കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശിനിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തു. യുവതിയുടെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തതായി പോലീസ് എഫ്ഐആറിൽ പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ തടഞ്ഞ സംഘം, “ഇവിടെ വേഷംകെട്ടൽ എടുക്കുകയാണോ” എന്ന് ചോദിച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. ഗുരുതര പരുക്കേറ്റ യുവതി നിലവിൽ കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമണ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് ഒമ്പത് പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി എന്നിവർക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന ആറുപേരും പ്രതികളാണ്. എന്നാൽ കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിക്കുന്നു.